Asianet News MalayalamAsianet News Malayalam

'സ്വപ്നയും സരിത്തുമായി സൗഹൃദം മാത്രം, മറ്റൊന്നുമറിയില്ല'; മുന്‍ മൊഴികളില്‍ ശിവശങ്കര്‍ ഉറച്ച് നിന്നതായി സൂചന

സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ദേശീയ അന്വേഷണ ഏജൻസിക്ക് ശിവശങ്കർ മൊഴി നൽകിയെന്നാണ് സൂചനകള്‍

m sivasankar statement to nia in gold smuggling case interrogation
Author
Thiruvananthapuram, First Published Jul 24, 2020, 6:32 AM IST

തിരുവനന്തപുരം: സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വർണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഐഎയ്ക്ക് മൊഴി നൽകി. സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ദേശീയ അന്വേഷണ ഏജൻസിക്ക് ശിവശങ്കർ മൊഴി നൽകിയെന്നാണ് സൂചനകള്‍.

കസ്റ്റംസിന് നൽകിയതിന് സമാനമായ മൊഴിയാണ് ശിവശങ്കർ എൻഐഎയ്ക്കും നൽകിയത്. ശിവശങ്കർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ള സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യും. ദേശീയ അന്വേഷണ ഏജൻസി വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. അടുത്തയാഴ്ച കസ്റ്റംസും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും.

വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നലെയാണ് ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തത്. പേരൂര്‍ക്കട പൊലീസ് ക്ലബില്‍ വച്ച് നടന്ന അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ വിട്ടയച്ചത്. ഒന്‍പതര മണിക്കൂറായിരുന്നു നേരത്തെ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യംചെയ്തത്. എന്‍ഐഎ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്കായിരുന്നു കേസിൽ എൻഐഎയുടെ നടപടി.

കള്ളക്കടത്ത് സംഘത്തോട് ഇടപെട്ടിരുന്നത് എല്ലാ വിവരങ്ങളും അറിഞ്ഞു കൊണ്ട് തന്നെയാണോ, ഇവരുമായുള്ള ബന്ധത്തിന്‍റെ വിശദാംശങ്ങൾ, ഔദ്യോഗിക പദവി ഉപയോഗിച്ചോ വ്യക്തിപരമായോ സ്വര്‍ണക്കടത്ത് സംഘത്തിന് സഹായം ചെയ്തോ തുടങ്ങിയ കാര്യങ്ങളിലാണ് എന്‍ഐഎ സംഘം ശിവശങ്കറിൽ നിന്ന് വ്യക്തത തേടിയതെന്നാണ് വിവരം.  എന്നാല്‍, കസ്റ്റംസിന് മുമ്പ് നല്‍കിയ മൊഴിയില്‍ ശിവശങ്കര്‍ ഉറച്ചു നിന്നതായാണ് ലഭിക്കുന്ന വിവരം.

Follow Us:
Download App:
  • android
  • ios