ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

തിരുവനന്തപുരം: മുസ്ലീം ലീഗിനെ വീണ്ടും പ്രശംസിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവർണർ വിഷയത്തിൽ ലീഗും ആര്‍ എസ്‍ പിയും ശരിയായ നിലപാട് എടുത്തു. ഇതോടെയാണ് നിയമസഭയിൽ യു ഡി എഫിന് ബില്ലിന് അനുകൂലമായ നിലപാടെടുക്കേണ്ടി വന്നത്. മന്ത്രി അബ്ദുറഹിമാനെ അധിക്ഷേപിച്ച വിഷയത്തിൽ കുഞ്ഞാലിക്കുട്ടി ഉൾപ്പടെ ശക്തമായ നിലപാട് സ്വീകരിച്ചു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും വര്‍ഗീയതക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്‍ വെള്ളിയാഴ്ച്ച പറഞ്ഞത്.

ലീഗിനെ പുകഴ് ത്തിയുള്ള എം വി ഗോവിന്ദന്‍റെ പരാമർശങ്ങളിൽ സി പി ഐ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വർഗീയ പാർട്ടിയല്ലെങ്കിലും എതിർ ചേരിയിലുള്ള ലീഗിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി നടക്കുന്നത് അപക്വമായ ചർച്ചകളെന്നാണ് സി പി ഐ നിലപാട്. നിലവിൽ എൽ ഡി എഫ് ഒരു പ്രതിസന്ധിയും നേരിടുന്നില്ല, പ്രശ്നങ്ങൾ പ്രതിപക്ഷത്തുമാണ്, ലീഗ് പി എഫ് ഐ പോലെ വർഗ്ഗീയ പാർട്ടിയല്ലെങ്കിലും എതിർ ചേരിയിലെ പാർട്ടിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകിയത് ആവശ്യവുമില്ലാത്ത നടപടിയെന്നാണ് സി പി ഐ കുറ്റപ്പെടുത്തൽ. അതേസമയം യു ഡി എഫിലെ അസംതൃപ്തർ ഇടതുപക്ഷത്തേക്ക് വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

അതേസമയം എം വി ഗോവിന്ദന്‍റെ ലീഗ് പ്രശംസയോട് സുധാകരന്‍ രൂക്ഷമായാണ് പ്രതികരിച്ചത്. സി പി എമ്മിന് ലീഗിനോട് പ്രമേമാണ്. സി പി എമ്മിന് മാത്രം പ്രമേം തോന്നിയതുകൊണ്ട് കാര്യമില്ല. ലീഗ് വര്‍ഗീയവാദികളെന്ന് പറഞ്ഞത് കോണ്‍ഗ്രസല്ല, സി പി എമ്മാണെന്നുമാണ് സുധാകരന്‍പറഞ്ഞത്.