സിപിഎമ്മും സർക്കാരും ഒരു മതത്തിനും എതിരല്ല, സ്വാഗതഗാന വിവാദത്തിൽ എം വി ഗോവിന്ദൻ
സിപിഎമ്മും സർക്കാരും ഒരു മതത്തിനും എതിരല്ല. സർക്കാരിന്റെ ഈ നിലപാടിനെതിരെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും.
കണ്ണൂർ : കലോത്സവത്തിലെ സ്വാഗത ഗാനം സംബന്ധിച്ച് വിവാദമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎമ്മും സർക്കാരും ഒരു മതത്തിനും എതിരല്ല. സർക്കാരിന്റെ ഈ നിലപാടിനെതിരെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. അത് തന്നെയാണ് കോഴിക്കോട് ജില്ല സെക്രട്ടറിയറ്റും പറഞ്ഞതെന്നും ഗോവിന്ദൻ വ്യക്തമാക്കി. കലോത്സവത്തിലെ സ്വാഗതഗാനത്തിൽ മുസ്ലിം വേഷദാരിയെ തീവ്രവാദിയായി ചിത്രീകരിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം.
തൃപുരയിലെ രാഷ്ട്രീയ നീക്കം ബിജെപി അധികാരത്തിൽ വരാൻ പാടില്ലെന്നതിനാലെന്നും അതിന് അതാത് പ്രദേശത്ത് സഖ്യമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിൽ കോൺഗ്രസും സിപിഎമ്മുമായുള്ള സഖ്യചർച്ചകൾ നടക്കുന്നതിനിടെയാണ് പ്രതികരണം. കേരള ഘടകം വേറെയാണ്. ഇവിടെ ബിജെപി ഇല്ല. ഇവിടെ പ്രധാനമായും രണ്ട് മുന്നണികളാണ് മത്സരിക്കുന്നതെന്നും ത്രിപുര വിഷയത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.
കാര്യവട്ടം സ്റ്റേഡിയത്തിലെ ഇന്ത്യ - ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് വർദ്ദനയിലെ കായികമന്ത്രിയുടെ ന്യായീകരണത്തോടും അദ്ദേഹം പ്രതികരിച്ചു. പട്ടിണിക്കാരെല്ലാം ചേർന്നാണ് കളി കണ്ടു കൊണ്ടിരിക്കുന്നത്. പട്ടിണി കിടക്കുമ്പോൾ ആസ്വദിക്കുക പ്രയാസമാണ് എന്നായിരിക്കും മന്ത്രി ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. പട്ടിണി കിടക്കുന്നവർ കളി കണേണ്ട എന്നായിരുന്നു കായികമന്ത്രി വി അബ്ദുറഹിമാൻ പ്രതികരിച്ചത്. ഇത് വലിയ വിവാദമായിരുന്നു. ഈ പ്രസ്താവനയിൽ ഇടത് മുന്നണിയെയും സർക്കാരിനെയും വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.