പ്രതിപക്ഷ രാഷ്ട്രീയത്തിനെതിരെ കേന്ദ്രസർക്കാരിന് അസഹിഷ്ണുതയാണ്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിക്കെതിരായ നീക്കത്തിനെതിരെ പ്രതിരോധിച്ചത്.
തിരുവനന്തപുരം : ലോകായുക്ത വിധിയിൽ സർക്കാരിന് കൃത്യമായ നിലപാടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഫുൾ ബെഞ്ച് പരിഗണിക്കണമെന്ന് പറയുന്നു, എന്നാൽ പരിഗണിക്കട്ടെ. ഭീഷണിപ്പെടുത്തിയാൽ വഴങ്ങുന്നവരെ ജഡ്ജി എന്നു വിളിക്കാൻ പറ്റുമോ എന്നും എം വി ഗോവിന്ദൻ ചോദിച്ചു. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കുമെതിരായ ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്താ വിധിക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. ലോകയുക്തയെ ഭീഷണിപ്പെടുത്തി നേടിയ ഉത്തരവാണിതെന്നാണ് സംശയിക്കുന്നതായി സതീശൻ ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു എം വി ഗോവിന്ദൻ.
രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയത് ജനാധിപത്യ വിരുദ്ധമാണ്. പ്രതിപക്ഷ രാഷ്ട്രീയത്തിനെതിരെ കേന്ദ്രസർക്കാരിന് അസഹിഷ്ണുതയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അതുകൊണ്ടാണ് രാഹുൽ ഗാന്ധിക്കെതിരായ നീക്കത്തിനെതിരെ പ്രതിരോധിച്ചത്. എന്നാൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരായ നീക്കങ്ങളെ കേരളത്തിലെ കോൺഗ്രസ് പ്രതിരോധിക്കുന്നില്ല. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പുണ്ടായാൽ ഉറപ്പായും മൽസരിക്കും.
പ്രതിപക്ഷം നിയമസഭയിൽ ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തി. ഇതുനെല്ലാം മാധ്യമങ്ങൾ പിന്തുണ നൽകി. കേരളത്തിൽ സമീപകാലത്തുണ്ടായ ജനമുന്നേറ്റമായിരുന്നു ജനകീയ പ്രതിരോധ ജാഥ. എല്ലാ കേന്ദ്രങ്ങളിലും ജാഥ വിജയിച്ചു. തെറ്റുതിരുത്തൽ രേഖ താഴെ തട്ടിൽ മുതൽ നടപ്പിലാക്കും. പി കെ ശശിക്കെതിരായ പരാതി ചർച്ച ചെയ്തിട്ടില്ല. ലഭിക്കുന്ന എല്ലാ പരാതികളും പരിശോധിക്കും. ജയരാജനെതിരായ ഒരു പരാതിയും ഇപ്പോൾ പാർട്ടിക്ക് മുന്നിലില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Read More : 'ചില്ലിക്കാശ് പോലും നൽകില്ല', എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിന് മറുപടിയുമായി സ്വപ്ന
