ദുരന്തങ്ങൾ ആവർത്തിക്കുമെന്ന് മാധവ് ഗാഡ്ഗിൽ: പശ്ചിമസംരക്ഷണത്തിനുള്ള തൻ്റെ റിപ്പോർട്ട് അട്ടിമറിച്ചു
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി താൻ നൽകിയ റിപ്പോർട്ട് നടപ്പിലാക്കാൻ ആർക്കും ആർജ്ജവം ഉണ്ടായിരുന്നില്ല.
പൂണെ: കേരളത്തിൽ ആവർത്തിക്കുന്ന പ്രകൃതി ക്ഷോഭങ്ങളിൽ (natural calamities) കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ അതിരൂക്ഷവിമർശനവുമായി പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ (madhav Gadgil) രംഗത്ത്. പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ പല ദുരന്തങ്ങളും കാണേണ്ടി വരുമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് (Gadgil reort) നൽകിയിരുന്നുവെന്നും എന്നാൽ ആ റിപ്പോർട്ട് എല്ലാവരും ചേർന്ന് അട്ടിമറിക്കുകയായിരുന്നുവെന്നും മാധവ് ഗാഡ്ഗിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി താൻ നൽകിയ റിപ്പോർട്ട് നടപ്പിലാക്കാൻ ആർക്കും ആർജ്ജവം ഉണ്ടായിരുന്നില്ല. പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേർന്നാണ് കേരളത്തെ ഇങ്ങനെയൊരു ദുരന്ത ഭൂമിയാക്കി മാറ്റിയതെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു. പശ്ചിമഘട്ടസംരക്ഷിച്ചില്ലെങ്കിൽ ഇനിയും പലതരം ദുരന്തങ്ങൾക്ക് കേരളം സാക്ഷിയാവുമെന്നും മാധവ് ഗാഡ്ഗിൽ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈൻ പ്രൊജക്ടിനെതിരേയും അതിരൂക്ഷ വിമർശനമാണ് മാധവ് ഗാഡ്ഗിൽ ഉയർത്തുന്നത്. ഇത്തരം മെഗാപ്രൊജക്ടുകൾ കേരളത്തിന് ആവശ്യമുണ്ടോയെന്നും കുറച്ച് യാത്രാസമയം ലാഭിക്കാൻ പ്രകൃതിയെ നശിപ്പിക്കണോയെന്നും മാധവ് ഗാഗിൽ ചോദിക്കുന്നു. വൻകിട നിർമ്മാണങ്ങളല്ല കേരളത്ത് ഇപ്പോൾ ആവശ്യമെന്നും ഗാഡ്ഗിൽ കൂട്ടിച്ചേർത്തു.
മാധവ് ഗാഡ്ഗിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്....
കേരളം പ്രളയത്തെ പേടിച്ചു തുടങ്ങുന്നതിനും വളരെ മുൻപ് 2011-ലാണ് പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രത്യേക റിപ്പോർട്ട് താൻ സമർപ്പിച്ചത്. അതിതീവ്രമഴ മാത്രമല്ല അതോടൊപ്പം പശ്ചിമഘട്ടത്തെ പരിധിയില്ലാത്ത രീതിയിൽ ചൂഷണം ചെയ്തതും ഈ ദുരന്തങ്ങൾക്ക് കാരണമായി. യാത്രാസമയത്തിൽ മുപ്പതോ നാൽപ്പതോ മിനിറ്റ് ലാഭിക്കാനായി പശ്ചിമഘട്ടത്തിലെ പാറയെല്ലാം തുരന്നെടത്ത് പദ്ധതികൾ നടപ്പാക്കിയെന്ത് കാര്യമാണുള്ളത്.