തൃശ്ശൂരിൽ പതിമൂന്നുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ
കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈർ ആണ് അറസ്റ്റിലായത്, പീഡന വിവരം പുറത്തറിഞ്ഞത് ചൈൽഡ്‍ലൈൻ നടത്തിയ കൗൺസിലിംഗിൽ
തൃശ്ശൂർ: മതിലകത്ത് പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ പിടിയിൽ. കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈർ (36) നെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥി മദ്രസയിൽ പഠിക്കുന്നതിനിടെ അധ്യാപകനായ ജുബൈർ പീഡിപ്പിച്ചെന്നാണ് പരാതി. ഒരു വർഷം മുമ്പാണ് സംഭവം നടന്നതെങ്കിലും പേടി കാരണം കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ ഇതിനുശേഷം വിദ്യാർത്ഥിയുടെ സ്വഭാവത്തിൽ വലിയ മാറ്റം ഉണ്ടായിരുന്നു.
കുട്ടിയുടെ സ്വഭാവമാറ്റം ശ്രദ്ധിക്കുകയും സ്കൂൾ തുറന്നെത്തിയപ്പോൾ ഒറ്റക്കിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും ചെയ്ത അധ്യാപകനാണ് ചൈൽഡ്‍ലൈനെ വിവരം അറിയിച്ചത്. ചൈൽഡ്‍ലൈൻ നടത്തിയ കൗൺസിലിംഗിൽ ആണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. ജുബൈറിനെ റിമാൻഡ് ചെയ്തു.