ഭവത്തിന് ദൃക്സാക്ഷിയായ നന്ദിനിയെന്ന അയൽവാസി നൽകിയ മൊഴിയാണ് നിർണായകമായത്. ഇവരുടെ മൊഴിയമനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
പത്തനംതിട്ട : എനാദിമംഗലത്ത് വീട്ടിൽ കയറി വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. അക്രമി സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ പതിനഞ്ചോളം പ്രതികളാണുള്ളത്.ഇവരിൽ 12 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു.
സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും മർദിക്കാനാണ് സംഘം മാരകായുധങ്ങളുമായി സുജാതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്. മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലെ വൈരാഗ്യമാണ് വീട് ആക്രമിക്കാൻ കാരണം. സൂര്യലാലും ചന്ദ്രലാലും പട്ടിയെ ഉപയോഗിച്ച് മുളയങ്കോടുള്ളവരെ ആക്രമിച്ചതും വൈരാഗ്യത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ ഏനാത്ത് പൊലീസും കൊലപാതകത്തിന് അടൂർ പൊലീസും കേസെടുത്തു. രണ്ട് സംഭവങ്ങളും ചേർത്ത് അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പത്ത് പേരുടെ സംഘം കേസ് അന്വേഷിക്കും. സംഭവത്തിന് ദൃക്സാക്ഷിയായ നന്ദിനിയെന്ന അയൽവാസി നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. ഇവരുടെ മൊഴിയമനുസരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് പതിനഞ്ചോളം പേരടങ്ങിയ സംഘം കാപ്പാ കേസ് പ്രതിയായ സൂര്യലാലിന്റെ വീട് ആക്രമിച്ചത്. വീട് പൂർണമായും അടിച്ചു തകർക്കുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു സൂര്യലാലിന്റെ അമ്മ സുജാത. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിൽ സുജാതയുടെ തലയ്ക്കും മുഖത്തും അടിയേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് അന്ത്യം.
ശനിയാഴ്ച രാത്രിയിൽ സൂര്യലാലും സഹോദരൻ ചന്ദ്രലാലും അടങ്ങുന്ന സംഘം ഏനാദിമംഗലത്തെ കുറുമ്പക്കര മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ടിരുന്നു. മണ്ണെടുത്ത ആൾക്ക് വേണ്ടി സൂര്യലാലും ചന്ദ്രലാലും മറുഭാഗത്തെ അക്രമിച്ചു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് വീട് ആക്രമിച്ചതിന്റെ പിന്നിലെ കാരണം. സുജാതയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്ത ശേഷം വിട്ട് നൽകും.
'വീട്ടിലെത്തിയത് ഇരുപതംഗ സംഘം, കമ്പി വടി കൊണ്ട് സുജാതയുടെ തലക്കടിച്ചു', അയൽവാസിയുടെ മൊഴി


