കളമശേരി എടയാറിലെ സിജി ലൂബ്രിക്കൻസിലെ തീപിടിത്തത്തിന് കാരണം സുരക്ഷാവീഴ്ചയെന്ന് ഫാക്റടറീസ് & ബോയ്‍ലർസ് വകുപ്പ് കണ്ടെത്തി. വാർഷിക കോയിൽ ടെസ്റ്റിങ് നടത്തിയില്ലെന്ന് കണ്ടെത്തൽ
കൊച്ചി: കളമശേരി എടയാറിലെ കരിഓയിൽ കമ്പനിയിലെ തീപിടിത്തത്തിന് കാരണം സുരക്ഷാവീഴ്ച എന്ന് കണ്ടെത്തൽ. സിജി ലൂബ്രിക്കൻസിൽ വർഷം തോറും നടത്തേണ്ട കോയിൽ ടെസ്റ്റിങ് നടത്തിയില്ല. ഇതാകാം തീപിടിത്തത്തിലേക്ക് വഴിവെച്ച ഒരു കാരണം. ഫാക്റടറീസ് & ബോയ്‍ലർസിന്‍റെ പരിശോധനയിലാണ് കണ്ടെത്തൽ. കഴിഞ്ഞ വർഷം ഡിസംബർ 26ന് കോയിൽ ടെസ്റ്റ് ചെയ്യണം എന്ന് കാട്ടി ഫാക്ടറീസ് ആൻഡ് ബോയ്ലർസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ മൂന്ന് മാസം ആയിട്ടും സിജി ലൂബ്രികന്‍റ്സ് കോയിൽ ടെസ്റ്റിങ് നടത്തിയില്ല. പ്ലാന്റിന് പ്രവർത്തന അനുമതി നിഷേധിച്ചു.പ്ലാന്റ് അടച്ചിടാൻ ഫാക്ടറീസ് ആൻഡ് ബോയ്ലർസ് ഡിപ്പാർട്മെന്‍റ് നിർദേശിച്ചു. അന്തിമ റിപ്പോർട്ട് തയ്യാറാക്കിയ ശേഷം പ്രോസിക്യൂഷൻ ഉൾപ്പെടെ തുടർ നടപടികൾ ഉണ്ടാകും.
എടയാറിലെ സിജി ലൂബ്രിക്കൻസ് കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു തൊഴിലാളിയാണ് മരിച്ചത്. ബിഹാര്‍ സ്വദേശി ശത്രുഘ്ജ്ഞനാണ് മരിച്ചത്. കഴിഞ്ഞ 22 വര്‍ഷമായി ഇദ്ദേഹം കേരളത്തിലാണ് താമസിക്കുന്നത്. സംസ്കാരം കളമശ്ശേരിയിൽ തന്നെ നടത്തി. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് കളക്ടർ നിർദേശിച്ചു. മരിച്ച തൊഴിലാളിയുടെ മക്കളുടെ പഠന ചെലവ് കമ്പനി ഏറ്റെടുക്കണമെന്നും ഭാര്യക്ക് സമ്മതമെങ്കിൽ ജോലി നൽകണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
മാർച്ച് 26ന് ഒമ്പത് മണിയോടെ ആയിരുന്നു അപകടം. യൂണിറ്റിലുണ്ടായിരുന്ന മുപ്പതോളം തൊഴിലാളികൾ പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വാൽവ് ഓഫാക്കാനായി അകത്തേക്ക് കയറിയ ശത്രുഘ്ജ്ഞൻ മാത്രം അഗ്നിബാധയ്ക്കുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. പുഴയിലേക്ക് മാലിന്യം ഒഴുക്കിയതിന് നേരത്തെ മാലിന്യ നിയന്ത്രണ ബോര്‍ഡ് പിഴ ചുമത്തിയ സ്ഥാപനമാണ് സിജി ലൂബ്രിക്കൻ്റസ്.



