75 ലക്ഷം രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തി. ജീവനക്കാരും സഹകരിക്കുന്നില്ലെന്നും അഴിമതിക്ക് കൂട്ടുനിൽക്കാൻ വയ്യാത്തതുകൊണ്ട് രാജിവയ്ക്കുന്നുവെന്നും പൊൻതാമര പിള്ള പറഞ്ഞു.

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന അടൂർ സർവീസ് സഹകരണ ബാങ്കിലെ വമ്പൻ ക്രമക്കേടുകൾ തുറന്നുപറഞ്ഞ് മുതിർന്ന നേതാവിൻ്റെ ഭാര്യ. 75 ലക്ഷം രൂപയുടെ ക്രമക്കേട് തൻ്റെ മേൽ കെട്ടിവയ്ക്കാൻ പാർട്ടിക്കാരായ ബോർഡ് അംഗങ്ങൾ ശ്രമിക്കുന്നു. ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷം ആയിരുന്നു മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ പൊൻതാമര പിള്ളയുടെ വെളിപ്പെടുത്തൽ. ഉപദ്രവിക്കുന്നത് സിപിഎം പ്രാദേശിക നേതാക്കളാണ്. ബാങ്കിലെ മുൻ പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ രവീന്ദ്രനാണ് ക്രമക്കേടുകൾക്ക് പിന്നിൽ എന്നാണ് ആരോപണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനധികൃതമായി ലോണുകൾ കൊടുത്തതടക്കം 75 ലക്ഷം രൂപയുടെ ക്രമക്കേട് താൻ കണ്ടെത്തി. ഇതോടെയാണ് നേതാക്കൾ തനിക്കെതിരെ തിരിഞ്ഞത് എന്ന് പൊൻതാമര പിള്ള പറയുന്നു. നഷ്ടത്തിൽ കൂപ്പുകുത്തിയ ബാങ്കിൽ, സെക്രട്ടറി മാസങ്ങളായി വരുന്നില്ല. രേഖകളടക്കം കയ്യടക്കി വെച്ചിരിക്കുകയാണ്. ജീവനക്കാരും സഹകരിക്കുന്നില്ലെന്നും അഴിമതിക്ക് കൂട്ടുനിൽക്കാൻ വയ്യാത്തതുകൊണ്ട് രാജിവയ്ക്കുന്നുവെന്നും പൊൻതാമരപിള്ള പറഞ്ഞു. 2024 മുതൽ അടൂർ സഹകരണ ബാങ്ക് പ്രസിഡന്റാണ് മഹിളാ അസോസിയേഷൻ നേതാവ് കൂടിയായ പൊൻതാമര പിള്ള. നാളെ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ഇരിക്കെയാണ് പൊൻതാമരപിള്ള രാജി വച്ചത്. ഭർത്താവ് ഉണ്ണികൃഷ്ണപിള്ളയ്ക്കൊപ്പമാണ് അവർ വാർത്താ സമ്മേളനത്തിന് പത്തനംതിട്ടയിൽ എത്തിയത്. പാർട്ടി നേതൃത്വത്തെ എല്ലാം അറിയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ല എന്നും പൊൻതാമര പിള്ള പറഞ്ഞു. അതേസമയം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.