ജീവനക്കാരെ തെരുവിൽ നിർത്തി ചർച്ചയാകാം എന്ന നിലപാടുമായാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. പുതിയ ലേബർ കോഡ് അനുസരിച്ച് മന്ത്രിതല ചർച്ച വരെ പിരിച്ചുവിടൽ മരവിപ്പിക്കാൻ തൊഴിൽ വകുപ്പിന് അവകാശമില്ലെന്ന് ആയിരുന്നു കമ്പനി വാദം.
കൊച്ചി: കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ വകുപ്പ് ഇടപെടലിനെതിരെ ഹൈക്കോടതിയെ സമീപിച്ച കോറോ കമ്പനിക്ക് തിരിച്ചടി. ഇടപെടൽ സമവായ ശ്രമത്തിന്റെ ഭാഗമാണെന്നും ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനിയോട് കോടതി നിർദ്ദേശിച്ചു. അതിനിടെ കമ്പനി ഓഫീസിലേക്ക് തൊഴിലാളി സംഘടനകള്‍ പ്രതിഷേധ മാർച്ച് നടത്തി. ജീവനക്കാരെ തെരുവിൽ നിർത്തി ചർച്ചയാകാം എന്ന നിലപാടുമായാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. പുതിയ ലേബർ കോഡ് അനുസരിച്ച് മന്ത്രിതല ചർച്ച വരെ പിരിച്ചുവിടൽ മരവിപ്പിക്കാൻ തൊഴിൽ വകുപ്പിന് അവകാശമില്ലെന്ന് ആയിരുന്നു കമ്പനി വാദം.
എന്നാൽ തൊഴിൽ വകുപ്പിന്റെ നീക്കം സമവായ ശ്രമങ്ങളുടെ ഭാഗമാണെന്നും 800 പേർക്ക് ജോലി നഷ്ടമാകുന്നതിൽ ഇടപെടാൻ സർക്കാരിന് ധാർമിക ഉത്തരവാദിത്തം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന പത്താം തീയതിയിലെ ചർച്ചയിൽ പങ്കെടുക്കണമെന്ന് കമ്പനിയോട് കോടതി നിർദേശിച്ചു. ഇതോടെ ചർച്ചയ്ക്ക് വരുമോ എന്ന് ഉറപ്പില്ലാതിരുന്ന കമ്പനി അധികൃതർ കോടതിയിൽ പോയതോടെ ചർച്ചയ്ക്ക് എത്തുമെന്നതിൽ തീരുമാനമായി. പുതിയ ലേബർ കോഡിലെ വ്യവസ്ഥകൾ അനുസരിച്ച് സമമായ ശ്രമങ്ങൾ നടത്താനാണ് കോടതി നിർദ്ദേശം. അതിനിടെ കമ്പനിയുടെ ധിക്കാര നടപടിക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ പ്രതിഷേധവുമായി എത്തി. കമ്പനി നടത്തിയത് പൂർണ്ണമായും നിയമവിരുദ്ധമാണെന്നും സർക്കാർ നിയമനടപടി സ്വീകരിക്കണമെന്നും സിഐടിയു പ്രതിഷേധത്തിൽ മുൻ തൊഴിൽ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ചർച്ചയിൽ ധാരണ ആയില്ലെങ്കിൽ പ്രതിഷേധം വ്യാപിപ്പിക്കും എന്നും അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടൽ തേടുമെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. അതിനിടെ ഇന്നും ജീവനക്കാർക്ക് ഓഫീസിൽ പ്രവേശിക്കാനായില്ല. നാളെ തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ആണ് ചർച്ച.

