സര്‍ക്കാരിന്‍റെ കാലാവധി തീരാനിരിക്കെ വിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ സര്‍ക്കാരിന് തിരിച്ചടി. താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു
കൊച്ചി:സര്‍ക്കാരിന്‍റെ കാലാവധി തീരാനിരിക്കെ വിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ സര്‍ക്കാരിന് തിരിച്ചടി. താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെ വീണ്ടും സ്ഥിരപ്പെടുത്താൻ ഉത്തരവിറക്കിയ നടപടിയിലാണ് നിര്‍ണായക ഇടപെടൽ. സര്‍ക്കാര്‍ നടപടിയിൽ വിശദീകരണം നൽകാനും സത്യവാങ്മൂലം നൽകാനും ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞു കൊണ്ട് ജസ്റ്റിസ് മുഹമ്മദ് നിയാസ് ഉത്തരവിട്ടത്. വിവിധ വകുപ്പുകളിലായി 23 നിയമന ശുപാർശകൾ മന്ത്രിസഭയുടെ പരിഗണനയിലാണ്.താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഉത്തരവുകൾ നിലനിൽക്കെ പഞ്ചായത്ത്, ലൈബ്രറിയൻ തസ്തികയിൽ സ്ഥിരപ്പെടുത്താൽ സർക്കാർ ഉത്തരവിറക്കിയിരുന്നു.ഇതിൽ കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് താത്കാലിക നിയമനം തടഞ്ഞ് ഹൈക്കോടതി ഉത്തരവിറക്കിയത്.സർക്കാർ -അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്കായിരുന്നു നിയമന നീക്കം.


