മദ്യവർജനമാണ് സഭ കാലാകാലങ്ങളായി അംഗീകരിച്ചു പോരുന്ന നിലപാടെന്നും അതിന് വിരുദ്ധമാണ് സ‍ർക്കാരിന്‍റെ പുതിയ മദ്യ നയമെന്നുമാണ് ഓർത്തഡോക്സ് സഭയുടെ വിമ‍ർശനം

തിരുവനന്തപുരം: സംസ്ഥാന സ‍ർക്കാരിന്‍റെ പുതിയ മദ്യ നയത്തിലും (Liquor Policy) സഭ ത‍ർക്കത്തിലെ നിലപാടിലും വിമർശനവുമായി ഓർത്തഡോക്സ് സഭ (Malankara Church). കൂടുതൽ മദ്യശാലകൾ തുറക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ തൃതീയൻ (Baselios Marthoma Mathews) വ്യക്തമാക്കി. മദ്യവർജനമാണ് സഭ കാലാകാലങ്ങളായി അംഗീകരിച്ചു പോരുന്ന നിലപാടെന്നും അതിന് വിരുദ്ധമാണ് സ‍ർക്കാരിന്‍റെ പുതിയ മദ്യ നയമെന്നുമാണ് ഓർത്തഡോക്സ് സഭയുടെ വിമ‍ർശനം.

സഭാ തർക്കത്തിൽ സ‍ർക്കാർ നിയമനിർമാണത്തിനൊരുങ്ങുന്നുവെന്നതാണ് ഓർത്തഡോക്സ് സഭയെ ചൊടിപ്പിച്ചിരിക്കുന്നത്. സഭാ തർക്കത്തിൽ സ‍ർക്കാർ നിയമനിർമാണം നടത്തിയാൽ നിയമപരമായി നേരിടുമെന്ന് ബസേലിയോസ് മാർത്തോമ്മ തൃതീയൻ വ്യക്തമാക്കി. സുപ്രീംകോടതി വിധിക്ക് മുകളിൽ നിയമനിർമാണം നടക്കില്ലെന്നും നിയമനിർമാണം എന്തിനാണ് എന്ന് അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

പുതിയ മദ്യനയം: അറിയേണ്ടതെല്ലാം

പുതുക്കിയ മദ്യ നയത്തിന് ഇന്ന് ചേർന്ന മന്ത്രി സഭാ യോഗമാണ് പച്ചക്കൊടി കാട്ടിയത്. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരും. ഇതിനുള്ള ഐ‌ ടി സെക്രട്ടറിയുടെ റിപ്പോർട്ട് ആണ് സർക്കാർ അം​ഗീകരിച്ചത്. ഒന്നാം തിയതികളിലെ ഡ്രൈ ഡേ തുടരും. ഡ്രൈ ഡേ വേണ്ടതില്ലെന്ന് കരട് റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും തൊഴിലാളി സംഘടനകളുടെ ആവശ്യത്തെ തുടർന്ന് തുടരാൻ തീരുമാനിക്കുകയായിരുന്നു. 10 വർഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങൾക്ക് ആകും പബ് ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട് . പബുകൾ ഐടി പാർക്കിനുള്ളിൽ ആകും. ഇവിടേക്ക് പുറത്തു നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഐ ടി സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഉപകരാർ നൽകാം. ക്ലബുകളുടെ ഫീസിനേക്കാൾ കൂടിയ തുക ലൈസൻസ് ഫീസായി ഈടാക്കാനാണ് ആലോചന. 

സംസ്ഥാനത്തെ ഐടി പാർലറുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിയമസഭയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ മദ്യ നയം പുതുക്കിയത്.

നിലവിൽ തിരുവനന്തപുരം ടെക്നോപാർക്കിന്‍റെ ഗസ്റ്റ് ഹൗസിൽ ഒരു ബിയർ പാർലർ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്നോപാർക്കിൽ മാത്രം 60000 പേർ ജോലി ചെയ്യുന്നുണ്ട്. ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ജോലി ചെയ്യുന്നവർക്കായി മദ്യശാലകൾ തുറക്കുന്നത്, കൂടുതൽ ടെക്കികളെ കേരളത്തിലെ ഐടി പാർക്കുകളിലേക്ക് ആകർഷിക്കുമെന്നാണ് കണക്ക് കൂട്ടൽ.

കാർഷിക വിളകളിൽ നിന്ന് വൈനും മദ്യവും ഉൽപ്പാദിപ്പിക്കാൻ തീരുമാനം; മന്ത്രിസഭ അനുമതി നൽകി