കരിപ്പൂര്‍ വിമാനാപകടത്തിന്‍റെ രക്ഷാദൗത്യത്തിന് നേതൃത്വം നല്കി; മലപ്പുറം ജില്ലാ കളക്ടർ ക്വാറൻ്റീനില്‍
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വെള്ളിയാഴ്ച അപകടത്തില്‍പ്പെട്ടത്.
മലപ്പുറം: മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ ക്വാറൻ്റീനിലേക്ക് മാറി. കരിപ്പൂര്‍ വിമാനാപകടത്തിന്‍റെ രക്ഷാദൗത്യത്തിന് ഇദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടർ ക്വാറൻ്റീനിലേക്ക് മാറിയത്. രക്ഷാ പ്രവർത്തനത്തിന്‍റെ ഭാഗമായ 42 പൊലീസ് ഉദ്യോഗസ്ഥരും 72 അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും ക്വാറൻ്റീനിലാണ്.
വെള്ളിയാഴ്ച രാത്രി 7.40ന് നടന്ന വിമാനാപകടത്തില്‍ 18 പേർ മരണമടഞ്ഞിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 184 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. കനത്ത മഴയെയും കൊവിഡ് ഭീതിയെയും വകവയ്ക്കാതെ സംഭവസ്ഥലത്ത് ഓടിയെത്തി വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തെടുക്കാനും ആശുപത്രികളില്‍ എത്തിക്കാനും പ്രദേശത്തുള്ളവര്‍ വലിയ ജാഗ്രത കാണിച്ചത് ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഇടയാക്കിയിരുന്നു.
അതേസമയം, കരിപ്പൂർ വിമാനപകടത്തിൽ രക്ഷാപ്രവർത്തനം നടത്തി ക്വാറന്‍റീനിൽ കഴിയുന്നവരെ പൊലീസുകാരൻ വീട്ടിലെത്തി സല്യൂട്ട് ചെയ്ത സംഭവം വിവാദമായി. ഔദ്യോഗിക നിർദേശ പ്രകാരമല്ല പൊലീസുകാരന്‍റെ നടപടിയെന്നും, അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മലപ്പുറം പൊലീസ് സൂപ്രണ്ട് യു. അബ്ദുൾ കരിം അറിയിച്ചു. മലപ്പുറത്തെ സിവിൽ പൊലീസ് ഓഫീസറായ ഹുസൈനാണ് രക്ഷാപ്രവർത്തകരെ ആദരിച്ചത്. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് സൂപ്രണ്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.