പൂർവ വിദ്യാർത്ഥിനികളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസുകളില്‍ മഞ്ചേരി കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആറ്‌ കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാർ ഉടൻ ജയിൽ മോചിതനാകും.

മലപ്പുറം: പീഡന പരാതിയിൽ അറസ്റ്റിലായ മലപ്പുറത്തെ മുൻ അധ്യാപകൻ കെ വി ശശികുമാറിന് പോക്സോ ഉൾപ്പെടെ എല്ലാ കേസുകളിലും ജാമ്യം. നാല് കേസുകളിലാണ് പെരിന്തൽമണ്ണ കോടതി ജാമ്യം അനുവദിച്ചത്. പൂർവ വിദ്യാർത്ഥിനികളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസുകളില്‍ മഞ്ചേരി കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആറ്‌ കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാർ ഉടൻ ജയിൽ മോചിതനാകും.

മലപ്പുറത്തെ സ്കൂളിൽ അധ്യാപകനായിരിക്കെ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് സിപിഎം നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയ‍‍ർന്നത്. നിരവധി പൂർവ വിദ്യാർത്ഥിനികളാണ് ശശികുമാരിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പോക്സോ നിയമം വരുന്നതിന് മുമ്പുണ്ടായ സംഭവം ചൂണ്ടിക്കാട്ടി നല്‍കിയ നാല് പരാതികളിൽ ഐപിസി 354 വകുപ്പായിരുന്നു പൊലീസ് ചുമത്തിയിരുന്നത്. ഈ കേസുകളിലാണ് ശശികുമാറിനെതിരെ ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാർ ഉടൻ ജയിൽ മോചിതനാകും. മുപ്പത് വർഷത്തോളം അധ്യാപനായിരുന്ന ശശികുമാർ മൂന്ന് തവണ നഗരസഭ കൗൺസിലർ കൂടി ആയിരുന്നു.

ആറാം ക്ലാസുകാരിയിരിക്കെ തന്‍റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായി കാണിച്ച് പെൺകുട്ടി നൽകിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഇയാൾ ഇതേ തരത്തിൽ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഇതിന് പിന്നാലെ നിരവധി പൂർവ വിദ്യാർത്ഥിനികള്‍ ആരോപണവുമായി രംഗത്തെത്തി. 1992 മുതലുള്ള പരാതികള്‍ ഇതിലുണ്ട്.

Read More: മലപ്പുറത്തെ പോക്സോ കേസ്; ആൺകുട്ടികളെയും പീഡനത്തിരിയാക്കി, അധ്യാപകനെതിരെ പരാതികള്‍ കൂടുന്നു

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പൂര്‍വ വിദ്യാര്‍ത്ഥിനി പ്രതിക്കെതിരെ മീടൂ ആരോപണം ഉന്നയിച്ചത്. ഈ മാസം ഏഴിന് ശശികുമാറിനെതിരെ നേരിട്ട് പരാതി ലഭിച്ചതോടെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. സ്കൂള്‍ പഠന കാലയളവില്‍ മോശം ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നായിരുന്നു പൂര്‍വ വിദ്യാര്‍ത്ഥിനിയുടെ പരാതി. മുന്‍കാലത്ത് സ്കൂളില്‍ പഠിച്ചവരും സമാനമായ പരാതിയില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. മാത്രമല്ല, ശശികുമാർ ആൺകുട്ടികളെയും ചൂഷണം ചെയ്തുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. മലപ്പുറം സി.ഐ ജോബി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പഠനസമയത്ത് ഇയാൾ ആണ്‍കുട്ടികളെയും ചൂഷണം ചെയ്തിരുന്നുവെന്നാണ് പുറത്തുവന്ന വിവരം.

ശശികുമാർ വിരമിച്ച ദിവസം സാമൂഹ്യ മാധ്യമത്തിൽ ഇട്ട പോസ്റ്റിന് കീഴിൽ ആണ് ആദ്യം മീ ടൂ ആരോപണം വന്നത്. ഇതിന് പിന്നാലെ, കഴിഞ്ഞ ദിവസം സ്കൂളിലെ മുൻ വിദ്യാർത്ഥികളുടെ കൂട്ടായ്മ അധ്യാപകന് എതിരെ പരസ്യമായി രംഗത്ത് വന്നു. 2019 ൽ ഇയാൾക്കെതിരെ ഒരു വിദ്യാർത്ഥി പരാതി നൽകിയിരുന്നു. വിദ്യാർത്ഥിനികളിൽ പലർക്കും ആ പ്രായത്തിൽ പ്രതികരിക്കാൻ ആവാതെ പലപ്പോഴും അധ്യാപകന്റെ അതിക്രമങ്ങൾ നിശബ്ദമായി സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.