01:21 PM (IST) Jan 23

രാഹുലിൻെറ യാത്ര ഗുവാഹത്തിയിലേക്ക് കടക്കുന്നത് തടഞ്ഞ് പൊലീസ്; ബാരിക്കേഡ് പൊളിച്ച് നീക്കി പ്രവ‌ർത്തകർ, സംഘർഷം

ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിലേക്ക് കടക്കുന്നത് പൊലീസ് ത‌ട‌ഞ്ഞതിനെതുടര്‍ന്ന് സംഘർഷം. രാഹുലിന്‍റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ച് നീക്കി. ഇതിനിടെ, യാത്ര ബിഹാറില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ബംഗാള്‍ സിപിഎമ്മിനെയും യാത്രയില്‍ പങ്കെടുക്കാൻ കോണ്‍ഗ്രസ് ക്ഷണിച്ചു. ഗുവാഹത്തി നഗരത്തിലൂടെയുള്ള രാഹുല്‍ഗാന്ധിയുടെ യാത്ര കടന്നുപോകുന്നത് അസം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് കോണ്‍ഗ്രസ് പ്രവർത്തകർ പൊളിച്ച് നീക്കി. ഇതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. രാഹുല്‍ഗാന്ധി ബസിന് മുകളില്‍ നില്‍ക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍. ആർഎസ്എസിനെയും ബിജെപിയേയും ഭയക്കുന്നില്ലെന്നും ഹിമന്ദ ബിശ്വ ശർമ രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്നും സ്ഥലത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു

12:44 PM (IST) Jan 23

മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ്റെ കൊലപാതകം: അപ്പീലുമായി പ്രതികൾ ദില്ലി ഹൈക്കോടതിയിൽ

മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ അപ്പീലുമായി ദില്ലി ഹൈക്കോടതിയിൽ. പ്രതികളുടെ ഹർജി പരിഗണിച്ച കോടതി ദില്ലി പൊലീസിന് നോട്ടീസ് അയച്ചു. ഒന്നാം പ്രതി രവി കപൂർ, രണ്ടാം പ്രതി അമിത് ശുക്ല, മൂന്നാം പ്രതി ബൽജീത് മാലിക്ക്, നാലാം പ്രതി അജയ് കുമാർ നാലുപേർക്കും ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചത്. താൻ പതിനാല് വർഷവും ഒമ്പത് മാസവുമായി കസ്റ്റഡയിലാണെന്ന് ഒന്നാം പ്രതി രവി കപൂർ കോടതിയിൽ പറഞ്ഞു. ഹർജി അടുത്ത മാസം 12 ന് കോടതി വീണ്ടും പരിഗണിക്കും.

12:44 PM (IST) Jan 23

'എസ്എസ്എല്‍സി മോഡല്‍ പരീക്ഷക്ക് പത്തു രൂപ ഫീസ് ചുമത്തിയത് യുഡിഎഫ് സര്‍ക്കാര്‍,കെ എസ് യു സമരം രാഷ്ട്രീയക്കളി'

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറുകൾ നിരവധി വർഷങ്ങളായി സംസ്ഥാനത്തെ വിവിധ സർക്കാർ പ്രസ്സുകളിൽ പ്രിന്റ് ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ മുഖേന സ്‌കൂളുകൾക്ക് വിതരണം ചെയ്യുന്ന രീതിയാണ് തുടർന്നു വരുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.പ്രസ്തുത ചോദ്യപേപ്പറിന്‍റെ പ്രിന്റിംഗ്, വിതരണം എന്നിവയുടെ ചെലവുകൾക്കായി എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗങ്ങൾ, അനാഥരായ കുട്ടികൾ എന്നിവരൊഴികെ ഫീസ് ഇളവിന് അർഹത ഇല്ലാത്ത പരീക്ഷാർത്ഥികളിൽ നിന്നും പത്ത് രൂപ വീതം ബന്ധപ്പെട്ട ഹെഡ്മാസ്റ്റർ മുഖാന്തിരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശേഖരിക്കുന്നുണ്ട്.

12:44 PM (IST) Jan 23

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ; സ്കൂളിന് പ്രാദേശിക അവധി നൽകിയതിൽ നടപടിക്ക് ശുപാർശയില്ല, റിപ്പോര്‍ട്ട് കൈമാറി

അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഇന്നലെ കാസര്‍കോട് കുട്‍ലുവിലെ ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളിന് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ഡെപ്യൂട്ടി ഡയറക്ടര്‍ നന്ദികേശന്‍ ആണ് വിദ്യാഭ്യാസ മന്ത്രിക്ക് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്കൂള്‍ പിടിഎ, മധൂർ ബിജെപി പ്രസിഡന്‍റ്, മധൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരമാണ് സ്കൂളിന് അവധി നല്‍കിയതെന്നാണ് ഹെഡ് മാസ്റ്ററുടെ വിശദീകരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അവധിക്ക് പകരം ഫെബ്രുവരി മൂന്നിന് ക്ലാസ് നടത്തുമെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, അവധി നല്‍കിയ സംഭവത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കുന്നത് സംബന്ധിച്ച് ശുപാര്‍ശകളൊന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഇല്ല.

12:43 PM (IST) Jan 23

ഷാൾ കഴുത്തിൽ കുരുക്കി താഴേക്ക് ചാടി; നവോദയ സ്‌കൂളിൽ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു

വേങ്ങര ഊരകം ജവഹർ നവോദയ സ്‌കൂളിൽ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാർഥിനി മരിച്ചു. പൊന്നാനി സ്വദേശി അലീന ത്യാഗരാജനാണ് (17) മരിച്ചത്. കഴിഞ്ഞദിവസം പുലർച്ചെയാണ് അലീന സ്‌കൂളിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. താമസിക്കുന്ന ബോഡിംഗ് കെട്ടിടത്തിന് സമീപത്തെ പഴയ കെട്ടിടത്തിൽ നിന്നും ഷാളിൽ കഴുത്ത് കുരുക്കി താഴെക്ക് ചാടുകയായിരുന്നു. അലീനയെ കാണാതെ വന്നതോടെ ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ സ്‌കൂളിൽ പരിശോധന നടത്തിയപ്പോഴാണ് അലീന ഷാളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

12:42 PM (IST) Jan 23

സൈനിക വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി, അപകടം മിസോറാമില്‍

മിസോറാമിൽ മ്യാൻമര്‍ സൈനിക റണ്‍വേയില്‍നിന്ന് തെന്നിമാറി അപകടം. മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തിലാണ് സൈനിക വിമാനം റണ്‍വേയില്‍നിന്ന് തെന്നി നീങ്ങി സമീപത്തേക്ക് വീണത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. ആകെ 14 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇറങ്ങുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറിയാണ് അപകടം ഉണ്ടായത്. മ്യാൻമറിൽ നിന്നുമെത്തിയ സൈനികരെ തിരികെ കൊണ്ടുപോകാനെത്തിയതായിരുന്നു വിമാനം.

09:14 AM (IST) Jan 23

അയോധ്യ രാമക്ഷേത്ര യാത്രയുമായി ബിജെപി, കേരളത്തില്‍ നിന്നടക്കം യാത്ര, ദിവസവും അരലക്ഷം പേര്‍

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠ പൂര്‍ത്തിയായതിന് പിന്നാലെ അയോധ്യ യാത്രയുമായി ബിജെപി. ഇന്ന് മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതോടെയാണ് അയോധ്യ രാമക്ഷേത്രത്തിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ എത്തിക്കുന്നതിനായി പ്രത്യേക യാത്ര ബിജെപി സംഘടിപ്പിക്കുന്നത്. ഈ മാസം 25 മുതല്‍ മാര്‍ച്ച് 25 വരെ ദിവസവും അരലക്ഷം പേരെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി യാത്ര സംഘടിപ്പിക്കും. കേരളത്തില്‍നിന്ന് അടക്കം ഒരു നിയോജക മണ്ഡലത്തില്‍നിന്ന് ആയിരം പേരെയായിരിക്കും പങ്കെടുപ്പിക്കുക.

08:36 AM (IST) Jan 23

ട്രഷറി ഓവർഡ്രാഫ്റ്റിൽ, പകുതിയിൽ കിതച്ച് പദ്ധതി നടത്തിപ്പ്

പണമില്ലാതെയുള്ള പ്രതിസന്ധി അതിരൂക്ഷമായ സംസ്ഥാനത്ത് സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാക്കാനായില്ല. പദ്ധതി നടത്തിപ്പ് പാതി വഴിയില്‍ നിലച്ച അവസ്ഥയാണുള്ളത്. കഴിഞ്ഞ ബജറ്റിൽ മുന്നോട്ട് വച്ച പദ്ധതി നിര്‍ദ്ദേശങ്ങൾ പൂര്‍ത്തിയാകണമെങ്കിൽ നിലവിൽ 19000 കോടി രൂപയെങ്കിലും കണ്ടെത്തണം. ശമ്പളം അടക്കം നിത്യ ചെലവുകൾക്ക് പോലും ഓവര്‍ ഡ്രാഫ്റ്റിൽ ഓടുമ്പോൾ പദ്ധതികൾ പലതും അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് മാറ്റി വയ്ക്കാൻ ആലോചിക്കുകയാണ് സര്‍ക്കാര്‍. നിലവില്‍ ശമ്പളം അടക്കം നിത്യ ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. ഒരാഴ്ചയിലധികമായി ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാണ് ഓടുന്നത്.

08:35 AM (IST) Jan 23

കരിന്തളം ഗവ.കോളേജിലെ വ്യാജരേഖ കേസിൽ കുറ്റപത്രം സമർപ്പിച്ചു

കാസര്‍കോട് കരിന്തളം ഗവണ്‍മെന്‍റ് കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ മാത്രമാണ് കേസിലെ പ്രതി. അധ്യാപക നിയമനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് സമർപ്പിച്ചുവെന്നാണ് കുറ്റപത്രം. മഹാരാജാസ് കോളേജിന്‍റെ പേരിലുള്ള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വര്‍ഷം കരിന്തളം ഗവ. കോളേജില്‍ വിദ്യ ജോലി ചെയ്തിരുന്നു. ഈ കേസിലാണ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വിദ്യ മാത്രമാണ് പ്രതിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വ്യാജരേഖ നിർമിക്കാൻ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്.

08:35 AM (IST) Jan 23

അനീഷ്യയെ അഭിഭാഷകൻ ഭീഷണിപ്പെടുത്തി

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്‌റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മഹത്യ ചെയ്ത അനീഷ്യയെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. നിര്‍ണായക വിവരങ്ങളടങ്ങിയ 50 പേജുള്ള ഡയറിക്കുറിപ്പും പൊലീസിന് ലഭിച്ചു. അനീഷ്യ മറ്റൊരു അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ വിവരാവകാശം നല്‍കിയതിനെതിരെയാണ് ഭീഷണിപ്പെടുത്തിയത്. 'ഞങ്ങടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്. വിവരാവകാശം പിന്‍വലിക്കണം', എന്നായിരുന്നു ഭീഷണി. കാസര്‍കോടേക്ക് സ്ഥലം മാറ്റുമെന്നും ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്നും അഭിഭാഷകന്‍ ഭീഷണിപ്പെടുത്തി

06:53 AM (IST) Jan 23

ഇതര സംസ്ഥാന ലോട്ടറി; നാഗാലാന്‍ഡ് സര്‍ക്കാരിന്‍റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ നാഗാലാൻഡ് സർക്കാരിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് ഹൃഷികേശ് റോയി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ കേന്ദ്ര സർക്കാർ രൂപം നൽകിയ ലോട്ടറി നിയമം ചട്ടം അഞ്ച് പ്രകാരം അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതരസംസ്ഥാന ലോട്ടറികളുടെ വിൽപന തടഞ്ഞ കേരള സർക്കാരിൻ്റെ നടപടി ഫെഡറൽ തത്ത്വത്തിന് എതിരാണെന്ന് നാഗാലാൻഡ് സർക്കാരിൻ്റെ വാദം.

06:53 AM (IST) Jan 23

അയോധ്യയിലെ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും, നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടരും

അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. രാവിലെ മുതൽ തന്നെ ദർശനം തുടങ്ങും. പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം. ഇതോടൊപ്പം ക്ഷേത്രത്തിന്റെ നിർമാണ ജോലികളും തുടരും. ക്ഷേത്രത്തിന്‍റെ പണി പൂർത്തിയാകാൻ ഏകദേശം രണ്ട് വർഷമെങ്കിലും വേണ്ടിവരും. ഇന്നലെ ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു.

06:52 AM (IST) Jan 23

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തിയിൽ

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയിൽ.യുവാക്കളും പൗര സമൂഹവുമായി രാഹുൽ ഇന്ന് ഗുവാഹത്തിയിൽ കൂടിക്കാഴ്ച നടത്തും. ഗോരേമാരിയിൽ നിന്ന് 36 കിലോമീറ്റർ രാഹുൽ പദയാത്ര നടത്തും. കാംരൂപിൽ വെച്ച് ഉച്ചയ്ക്ക് ഒന്നേകാലിന് രാഹുൽ മാധ്യമങ്ങളെ കാണും. പ്രസ് ക്ലബ്ബിൽ വെച്ചുള്ള വാർത്ത സമ്മേളനത്തിന് സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ ക്യാമ്പിൽ വച്ചായിരിക്കും രാഹുൽ മാധ്യമങ്ങളെ കാണുക. ഗുവാഹത്തിയിലെ യാത്രയ്ക്ക് അനുമതി നൽകുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. സംഘർഷ സാഹചര്യത്തിൽ രാഹുലിന്റെ യാത്രയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

06:52 AM (IST) Jan 23

മഹാരാജാസ് കോളേജ് ഉടൻ തുറക്കും, പുതിയ തീരുമാനങ്ങളിങ്ങനെ; വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം ഇന്ന്

വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട മഹാരാജാസ് കോളേജ് തുറക്കുന്നതിന് മുന്നോടിയായി ഇന്ന് വിവിധ വിദ്യാർത്ഥി സംഘടനകളുടെ യോഗം നടക്കും.രാവിലെ പത്തരയ്ക്ക് ആണ് യോഗം നടക്കുക. കോളേജ് ഉടൻ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക,ഐഡി കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു. ബുധനാഴ്ച രാത്രി ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കോളേജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്. സംഘര്‍ഷത്തില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത് കെ. ബാബു, വൈസ് പ്രസിഡന്റ് ആഷിഷ് എസ്.ആനന്ദ്, കെഎസ്യു പ്രവർത്തകൻ മൊഹമ്മദ് ഇജ് ലാൻ തുടങ്ങിയർ അറസ്റ്റിൽ ആയിട്ടുണ്ട്.

06:52 AM (IST) Jan 23

ചൈനയിൽ വൻ ഭൂകമ്പം, ദില്ലിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം

ചൈനയില്‍ ശക്തമായ ഭൂകമ്പം. തെക്കൻ ഷിൻജിയാങ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11:29നായിരുന്നു സംഭവം. ചൈന-കിർഗിസ്ഥാൻ അതിർത്തി പ്രദേശമാണ് പ്രഭവ കേന്ദ്രം. ആളപായമോ നാശ നഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ദില്ലിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായി. അതേ സമയം, ഇന്നലെ തെക്ക് പടിഞ്ഞാറൻ ചൈനയിലുണ്ടായ മണ്ണിടിച്ചിലിൽ മരണം എട്ടായി. കാണാതായ 47 പേർക്കായി തെരച്ചിൽ തുടരുകയാണ്.

06:51 AM (IST) Jan 23

'സ്മാരകം നിര്‍മിക്കാന്‍ ലീഗ് നേതാക്കളില്‍ നിന്നടക്കം പണം വാങ്ങി', പ്രസീത അഴീക്കോടിനെതിരെ ജാനുവും ഗീതാനന്ദനും

പ്രസീത അഴീക്കോടിനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണവുമായി സികെ ജാനുവും ഗീതാനന്ദനും. മുത്തങ്ങ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ പേരില്‍ സ്മാരകം നിര്‍മിക്കാന്‍ മുസ്ലിം ലീഗ് നേതാക്കളില്‍ നിന്നടക്കം പ്രസീത പണം വാങ്ങിയതായി ഇരുവരും ആരോപിച്ചു. എന്നാല്‍ ഒരു ട്രസ്റ്റിനു കീഴിലാണ് സ്മാരക നിര്‍മാണമെന്നും ജാനുവിനും ഗീതാനന്ദനും പിന്നില്‍ ബിജെപിയെന്നും പ്രസീത തിരിച്ചടിച്ചു. ദലിത് സംഘടനയായ ഗോത്രയുടെ പ്രധാന സംഘാടകയും സികെ ജാനു നേതൃത്വം നല്‍കിയ ജനാധിപത്യ രാഷ്ട്രീയ സഭയുടെ നേതാവുമായിരുന്ന പ്രസീത അഴീക്കോടിനെതിരെയാണ് ജാനുവും ഗീതാനന്ദനും സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിക്കുന്നത്.