മോഷണ ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ കാസർകോട്ടെ ജസീലക്ക് ഭർത്താവിൽ നിന്ന് നിരന്തര മാനസിക പീഡനം നേരിട്ടിരുന്നതായി വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. പലതവണ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നെന്നും മക്കളെ ഓർത്താണ് പിടിച്ചുനിന്നതെന്നും സന്ദേശത്തിൽ പറയുന്നു

കാസർകോട് : മോഷണ ആരോപണം നേരിട്ട് ആത്മഹത്യ ചെയ്ത ജസീലക്ക് ഭർത്താവിൻ്റെ ഭാഗത്ത് നിന്നും നിരന്തര മാനസിക സമ്മർദ്ദം ഉണ്ടായിരുന്നതായി വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. പലതവണ ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മക്കളെ ഓർത്താണ് പിടിച്ച് നിന്നതെന്നും യുവതി സുഹൃത്തക്കൾക്കയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. ഈ മാസം 15നാണ് നാലത്തടുക്കയിലെ ജസീലയെ എലിവിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 20 ന് ചികിത്സയിലിരിക്കെ മരിച്ചു. മോഷണക്കുറ്റം ആരോപിച്ചതിലെ കടുത്ത മാനസിക വിഷമം മൂലമാണ് 24 വയസുകാരി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി.

ജസീലക്ക് ഭർത്താവിൽ നിന്നും നിരന്തര മാനസിക പീഡനം ഉണ്ടായതായി തെളിയിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. ജസീല സുഹൃത്തുക്കൾക്ക് അയച്ച വാട്സ് ആപ്പ് സന്ദേശത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഭർത്താവിൻ്റെ ശല്യം സഹിക്കാൻ കഴിയാതെ പലതവണ ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മക്കളെ ഓർത്താണ് പിടിച്ച് നിൽക്കുന്നതെന്നും ജസീല പറയുന്നു. ആറും നാലും വയസുള്ള കുട്ടികളാണ് ഇവർക്ക്. ജസീലയുടെ സഹോദരൻ ഉൾപ്പടെയുള്ളവരിൽ നിന്ന് പൊലീസ് മൊഴിയെടുത്തെങ്കിലും ആരോപണ വിധേയരായവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.

ഒൻപതര പവൻ സ്വർണ്ണം നഷ്ടമായി എന്ന് പരാതി നൽകിയ ജസീലയുടെ സുഹൃത്ത് അഫ്രീദിൻ്റെ കുടുംബാഗങ്ങൾ അടക്കമുള്ളവരെയാണ് ചോദ്യം ചെയ്യാനുള്ളത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ജീവനൊടുക്കുന്നതിനു മുൻപ് ജസീല ചിത്രീകരിച്ച വീഡിയോയിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥാണ് നിർദ്ദേശം നൽകിയത്.