രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.
കൊച്ചി: മലയാളം സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി. എംഎസ്എഫ് സ്ഥാനാർത്ഥികളായ ഫൈസൽ, അൻസീറ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.
നാമനിർദ്ദേശപത്രിക മതിയായ കാരണങ്ങൾ ഇല്ലാതെ തള്ളിയതിനെതിരെയായിരുന്നു ഹർജി. നാമനിർദ്ദേശ പത്രിക തള്ളാൻ അധികൃതർ പറഞ്ഞ കാരണങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരുടെ നാമനിർദ്ദേശപത്രികൾ സ്വീകരിച്ച് ഒരാഴ്ചയ്ക്കകം പുതിയ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കാൻ സർവകലാശാലയ്ക്ക് കോടതി നിർദേശം നൽകി. രണ്ടാഴ്ചയ്ക്കകം തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്നാണ് ഉത്തരവ്. സർവകലാശാലയിലെ 9 ജനറൽ സീറ്റുകളിലും, 11 അസോസിയേഷൻ സീറ്റുകളിലും, സെനറ്റിലുമാണ് എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
