07:16 PM (IST) Dec 19

കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കാസര്‍കോട് കൊതുക് നാശിനി അബദ്ധത്തിൽ അകത്ത് ചെന്ന് ഒന്നര വയസുള്ള പെൺകുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ അൻഷിഫ-റംഷീദ് ദമ്പതികളുടെ മകൾ ജസ ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കൊതുക് നാശിനി കുടിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.

07:16 PM (IST) Dec 19

ശബരിമലയിൽ തിരക്ക് കൂടുന്നു

ശബരിമലയിൽ ഭക്തജനത്തിരക്ക് ക്രമാതീതമായി വർധിക്കുന്നു. സന്നിധാനത്ത് നിന്ന് നീളുന്ന വരി ശരംകുത്തിയും മരക്കൂട്ടവും കഴിഞ്ഞ് അപ്പാച്ചിമേട്ടിലെത്തി. നിലവിൽ 70000ത്തോളം ഭക്തർ 18-ാം പടി കയറിയെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അപ്പാച്ചിമേട് മുതൽ ബാച്ചുകളായാണ് ഭക്തരെ സന്നിധാനത്തേയ്ക്ക് അയക്കുന്നത്.

07:08 PM (IST) Dec 19

പ്രതിപക്ഷ എംപിമാർക്കെതിരായ നടപടി, 22ന് രാജ്യവ്യാപക പ്രതിഷേധം

പാര്‍ലമെന്‍റിലെ അതിക്രമവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാരെ പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിസംബർ 22 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഇന്ത്യ സഖ്യ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സഖ്യ യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇപ്പോള്‍ ശ്രദ്ധ തെരഞ്ഞെടുപ്പിലാണെന്നും സ്ഥാനാര്‍ത്ഥിയായി ആരെയും നിര്‍ദേശിക്കേണ്ടെന്നും ഖര്‍ഗെ യോഗത്തില്‍ അറിയിച്ചു. സീറ്റ് വിഭജന ചർച്ചകൾ ജനുവരി ഒന്നിനുള്ളിൽ പൂർത്തിയാക്കണമെന്ന് നേതാക്കൾ നിര്‍ദേശിച്ചു. 

07:08 PM (IST) Dec 19

ക്രിസ്മസ്, പുതുവത്സര ചന്തകൾ തുറക്കും

തിരുവനന്തപുരം കൺസ്യൂമർ ഫെഡ്‌ എല്ലാ ജില്ലയിലും ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ ആരംഭിക്കും. ഇതിനായി സർക്കാർ സഹായമായി 1.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലക്കുറച്ച്‌ വിതരണം ചെയ്യാൻ സബ്‌സിഡി തുക ഉപയോഗിക്കും.

03:34 PM (IST) Dec 19

പാർലമെൻറ് അതിക്രമം; ലളിത് ഝായുടെ ഫ്ലാറ്റില്‍ പരിശോധന നടത്തി ദില്ലി പൊലീസ്

പാര്‍ലമെന്‍റ് അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യ ആസൂത്രകനായ ലളിത് ഝായുടെ ഫ്ലാറ്റിൽ പരിശോധന നടത്തി ദില്ലി പൊലീസ്. കൊൽക്കത്തയിലെ വീട്ടിലായിരുന്നു പരിശോധന. ഫ്ളാറ്റ് ഉടമയുടെ മൊഴി എടുത്തു.

03:33 PM (IST) Dec 19

ലോക്സഭ തെരഞ്ഞെടുപ്പ്; സഖ്യനീക്കങ്ങൾക്കായി സമിതി രൂപീകരിച്ച് കോൺഗ്രസ്

ലോക്സഭ തെരഞ്ഞെടുപ്പിനായി സഖ്യനീക്കങ്ങൾക്കായി സമിതി രൂപീകരിച്ച് കോൺഗ്രസ്. അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. മുകുൾ വാസ്നിക് കൺവീനറായ സമിതിയിൽ അശോക് ഗലോട്ട്, ഭൂപേഷ് ബാഗേൽ, സല്‍മാന്‍ ഖുര്‍ഷിദ്, മോഹന്‍ പ്രകാശ് തുടങ്ങിയവരാണ് അംഗങ്ങളായിട്ടുള്ളത്.

03:30 PM (IST) Dec 19

കൊല്ലത്ത് കരിങ്കൊടി പ്രതിഷേധം; കൊണ്ടും കൊടുത്തും യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ പ്രവർത്തകർ

കൊല്ലത്ത് ഇന്നും നവകേരള സദസ്സിനെതിരെ യൂത്ത് കോൺഗ്രസ് , കെ എസ് യു , മഹിളാ കോൺഗ്രസ് പ്രതിഷേധം. ചിന്നക്കടയിൽ നവകേരള സദസ് വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി വൈ എഫ് ഐ പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി. വടി ഉപയോഗിച്ചായിരുന്നു തമ്മിൽ തല്ല്. നിരവധി പേർക്ക് പരിക്കേറ്റു. ചൂരല്‍ വടികൊണ്ടാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വടികൊണ്ട് ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്.

03:30 PM (IST) Dec 19

പാലക്കാട് 3 ലോറികൾ കൂട്ടിയിടിച്ചു

പാലക്കാട് കൊപ്പത്ത് മൂന്ന് ലോറികള്‍ കൂട്ടിയിടിച്ച് അപകടം. കൊപ്പം കല്ലേപ്പുള്ളി ഇറക്കത്തിലാണ് ലോറികൾ പരസ്പരം കൂട്ടിയിടിച്ച് അപകടമുണ്ടായത്.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ രണ്ട് ലോറികൾ മറിഞ്ഞു. ലോറിയിൽ ഉണ്ടായിരുന്ന കരിങ്കല്ല് പാതയിലേക്ക് പതിച്ചു. സംഭവത്തെതുടര്‍ന്ന് പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ലെന്ന് കൊപ്പം എസ് ഐ പറഞ്ഞു.

03:29 PM (IST) Dec 19

കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കാസര്‍കോട് കൊതുക് നാശിനി അബദ്ധത്തിൽ അകത്ത് ചെന്ന് ഒന്നര വയസുള്ള പെൺകുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ അൻഷിഫ-റംഷീദ് ദമ്പതികളുടെ മകൾ ജസ ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കൊതുക് നാശിനി കുടിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.

12:33 PM (IST) Dec 19

ഷഫ്നയുടെ മരണം കൊലപാതകമെന്ന് കുടുംബം

ചൊക്ലിയിലെ ഷഫ്നയുടെ മരണം കൊലപാതകം ആണെന്ന ആരോപണവുമായി ബന്ധുക്കൾ. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാരപ്പൊയിൽ സ്വദേശി റിയാസിന്‍റെ ഭാര്യ ഷഫ്നയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഫ്ന ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ലെന്ന് മാതാവും സഹോദരനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

12:14 PM (IST) Dec 19

മന്ത്രി പൊന്മുടി കുറ്റക്കാരൻ, വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടി കുറ്റക്കാരനെന്ന് മദ്രാസ് ഹൈക്കോടതി . 2017ൽ മന്ത്രിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. വിധിക്കെതിരെ എഐഎഡിഎംകെ സ‍‍ർക്കാരിന്‍റെ കാലത്ത് വിജിലൻസ് നൽകിയിരുന്ന അപ്പീലിലാണ് തീരുമാനം.

11:56 AM (IST) Dec 19

' ക്രമസമാധാനനില ഭദ്രമാണെന്ന് മനസിലായിട്ടുണ്ടാകും'

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുരക്ഷ ഒഴിവാക്കി കോഴിക്കോട്ടെ തെരുവില്‍ ഇറങ്ങിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.ഗവർണർ പ്രോട്ടോക്കോൾ ലംഘിച്ചു. ഇതു പോലെ സ്ഥാനത്തിരിക്കുന്ന ആൾ ചെയ്യേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്രമസമാധാന ഭദ്രമാണെന്ന് ഗവർണർക്ക് മനസിലായിട്ടുണ്ടാകും.അലുവ കഴിച്ചത് നന്നായി. മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി. ഗവർണറുടെ ഇഷ്ടാനിഷ്ടം അനുസരിച്ചല്ല സുരക്ഷ നൽകേണ്ടത്.എസ് എഫ് ഐ പ്രവർത്തകർ നാടിന്‍റെ ഭാവി വാഗ്ദാനങ്ങളാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

11:55 AM (IST) Dec 19

'ഏകാധിപത്യം അനുവദിക്കില്ല'; പാർലമെന്റിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം

പാർലമെന്റിലെ അതിക്രമത്തിലൂടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി മറുപടി നൽകണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ പ്രതിപക്ഷം. 92 എംപിമാരെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിലും മറ്റുളള എംപിമാർ പാർലമെന്റിന്റെ ഇരുസഭകളിലും ശക്തമായി പ്രതിഷേധിക്കുകയാണ്. പോസ്റ്ററുകളുമായെത്തിയാണ് ലോക്സഭയില്‍ എംപിമാരുടെ പ്രതിഷേധം. ഇതെന്താണ് ഏതാധിപത്യമോ? ഏകാധിപത്യം അനുവദിക്കില്ല. സഭയിൽ മറുപടി പറയാൻ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അമിത് ഷായ്ക്ക് ഉത്തരവാദിത്തമുണ്ട്. ഇക്കാര്യമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 

10:17 AM (IST) Dec 19

പൊലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണിയുമായി പൊലീസുകാരൻ

പൊലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി. സിഐയും റൈറ്ററും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് പത്തനംതിട്ട കൊടുമൺ പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നലെയാണ് സംഭവമുണ്ടായത്. വാട്സ് ആപ്പ് ഗ്രൂപ്പിലെ ആത്മഹത്യാ ഭീഷണിക്ക് പിന്നാലെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്തതോടെ പൊലീസുകാർ പരിഭ്രാന്തരായി. എന്നാൽ ടവർ ലൊക്കേഷൻ പരിശേധിച്ചപ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്നു. 

10:16 AM (IST) Dec 19

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കില്ല

മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം. തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റിൽ 250 ഘനയടിയായാണ് കുറച്ചത്. 
നീരൊഴുക്ക് കൂടിയതിനാൽ കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് കൂട്ടിയിരുന്നു. അണക്കട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്റിൽ 2500 ഘനയടി ആയി കുറഞ്ഞു.നിലവിൽ ജലനിരപ്പ് 138.55 അടിയാണ്.

08:09 AM (IST) Dec 19

ഇന്ത്യ സഖ്യത്തിന്‍റെ നാലാമത് വിശാല യോഗം ഇന്ന് ദില്ലിയില്‍ ചേരും

ഇന്ത്യ സഖ്യത്തിന്‍റെ നാലാമത് വിശാല യോഗം ഇന്ന് ദില്ലിയില്‍ ചേരും. അശോക ഹോട്ടലില്‍ മൂന്ന് മണിക്കാണ് യോഗം. ലോക്സഭ തെരഞ്ഞെടുപ്പിലേക്കുളള സീറ്റ് വിഭജനത്തെ കുറിച്ചുള്ള പ്രാരംഭ ചര്‍ച്ചകള്‍ ഇന്നുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടിയും യോഗം വിലയിരുത്തും. പാര്‍ലമെന്‍റിലെ പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്പെന്‍ഷനില്‍ തുടര്‍ നടപടികളും ചര്‍ച്ചയാകും.

08:08 AM (IST) Dec 19

സുരക്ഷാ വീഴ്ചയില്‍ ഇന്നും ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം തുടരും.

സുരക്ഷാ വീഴ്ചയില്‍ ഇന്നും ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം തുടരും. സസ്പെന്‍റ് ചെയ്യപ്പെട്ട 92 എംപിമാരും പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിക്കും. സുരക്ഷാ വീഴ്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ സംസാരിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരു സഭകളിലെയും സഭാ അധ്യക്ഷന്മാർ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതാണെമാണ് ബിജെപി വാദം. മാറ്റം വരുത്തിയ ശേഷമുള്ള ക്രിമിനല്‍ നിയമ ബില്ലുകള്‍ ഉടൻ അവതരിപ്പിക്കുമെന്ന് സർക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും അവതരിപ്പിക്കപ്പെട്ടിട്ടില്ല.

08:08 AM (IST) Dec 19

ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത്

എസ്എഫ്ഐ പ്രതിഷേധത്തിനും അസാധാരണ നടപടികൾക്കും പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് തിരിച്ചെത്തി.ഇന്നലെ രാത്രി 10 മണിയോടെ വിമാനത്താവളത്തിലെത്തിയ ഗവർണർക്കെതിരെ തലസ്ഥാനത്തും വിദ്യാർത്ഥികൾ പ്രതിഷേധവുമായി ഇറങ്ങി. ജനറൽ ആശുപത്രിക്ക് സമീപവും എകെജി സെന്ററിന് മുന്നിലും SFI പ്രവർത്തകർ കരിങ്കൊടി കാട്ടി. ചാക്ക ഐടിഐ, പള്ളിമുക്ക്, പാളയം, മാനവീയം വീഥി എന്നിവിടങ്ങളിലും പ്രതിഷേധമുണ്ടായി. രാത്രിയോടെ സംഘടിച്ച വിദ്യാർത്ഥികൾ പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് മാർച്ച് നടത്തി. അതേസമയം, തനിക്കെതിരായ പ്രതിഷേധങ്ങളിൽ ഗവർണർ, ആരിഫ് മുഹമ്മദ് ഖാൻ ഉടൻ രാഷ്ട്രപതിക്കും കേന്ദ്രത്തിനും റിപ്പോർട്ട് നൽകും. സംഘർഷങ്ങളിൽ ചീഫ് സെക്രട്ടറിയുടെ വിശദീകരണം കൂടി പരിശോധിച്ചാകും തീരുമാനം. തിരുവനന്തപുരത്തെ സംഘർഷത്തിൽ ചീഫ് സെക്രട്ടറി ഇത് വരെ ഗവർണർ ആവശ്യപ്പെട്ട വിശദീകരണം നൽകിയിട്ടില്ല. ഗവർണർക്ക് എതിരായ രാഷ്ട്രീയ പോരാട്ടം ശക്തമാക്കാൻ ആണ് സിപിഎം നീക്കം.

08:07 AM (IST) Dec 19

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തിൽ യുഎൻ രക്ഷാസമിതിയിൽ ഇന്ന് നിശ്ചയിച്ച വോട്ടെടുപ്പ് മാറ്റിവച്ചു.

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തിൽ യുഎൻ രക്ഷാസമിതിയിൽ ഇന്ന് നിശ്ചയിച്ച വോട്ടെടുപ്പ് മാറ്റിവച്ചു. ഗാസയിലേക്ക് മരുന്നുകളും ഭക്ഷണവും എത്തിക്കാൻ സാഹചര്യം ഒരുക്കണമെന്ന് ഇസ്രയേലിനോടും ഹമാസിനോടും ആവശ്യപ്പെടുന്ന പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പാണ് നാളത്തേക്ക് മാറ്റിയത്. ഇതിനിടെ ഗാസയിൽ സാധാരണക്കാർക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ടെൽ അവീവിൽ ഇസ്രയേൽ പ്രതിരോധ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ ഇസ്രയേൽ ഇതിനോട് പ്രതികരിച്ചിട്ടില്ല. 

08:07 AM (IST) Dec 19

എം.എം.വർഗീസ് ചോദ്യം ചെയ്യലിനായി ഇന്ന് വീണ്ടും ഇഡിയ്ക്ക് മുന്നിൽ ഹാജരാകും

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ചോദ്യം ചെയ്യലിനായി ഇന്ന് വീണ്ടും ഇഡിയ്ക്ക് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്ക് ഹാജരാകാൻ ആണ് നിർദ്ദേശം. കരുവന്നൂരിൽ സിപിഎമ്മിന്‍റെ പേരിൽ 5 ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നും കെവൈസി അടക്കം ഹാജരാക്കാതെ ആണ് ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്തതെന്നും ഇഡി വ്യക്തമാക്കുന്നുണ്ട്. ഈ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദീകരണം തേടിയാണ് വർഗീസിനെ വീണ്ടും വിളിപ്പിച്ചിട്ടുള്ളത്. ചോദ്യം ചെയ്യലിൽ നിസ്സഹകരണം തുടർന്നാൽ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുമെന്നും ഇഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.