കോൺഗ്രസ് ആണെന്ന് ഇപ്പോഴും പറയുകയും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്യുന്ന സ്വഭാവം തൃക്കാക്കരക്കാർ സ്വീകരിക്കില്ല. ഇടതുപക്ഷത്തിന് ഗുണം ചെയ്യില്ല എന്ന് മാത്രമല്ല ഒരുപക്ഷേ ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

തിരുവനന്തപുരം: തൃക്കാക്കര ഉപതെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കെ വി തോമസിൻറെ നിലപാട് മാറ്റം എൽഡിഎഫിന് ഗുണം ചെയ്യില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണി. കോൺഗ്രസ് ആണെന്ന് ഇപ്പോഴും പറയുകയും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്യുന്ന സ്വഭാവം തൃക്കാക്കരക്കാർ സ്വീകരിക്കില്ല. ഇടതുപക്ഷത്തിന് ഗുണം ചെയ്യില്ല എന്ന് മാത്രമല്ല ഒരുപക്ഷേ ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മലയാളികൾ നേരെ വാ നേരെ പോ എന്ന സ്വഭാവം ഉള്ളവരാണ്. ഒരിടത്ത് നിൽക്കുകയും മറ്റൊരാൾക്ക് വേണ്ടി വോട്ട് പിടിക്കുകയും ചെയ്യുന്നത് സാധാരണ ഒരു മനുഷ്യൻ അംഗീകരിക്കില്ലെന്നും എ കെ ആന്റണി പറഞ്ഞു. 

കെ വി തോമസിന്റെ നിലപാട് സ്വാ​ഗതാർഹമെന്ന് യെച്ചൂരി

ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്താനുള്ള കെ വി തോമസിന്റെ നിലപാട് സ്വാ​ഗതാർഹമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെ വി തോമസ് അനുഭവസമ്പത്തുള്ള നേതാവാണ്. കെ.വി തോമസിൻ്റെ കാര്യത്തിൽ കോൺഗ്രസ് എന്ത് ചെയുന്നുവെന്ന് നോക്കട്ടെ. ആര് താൽപര്യം പ്രകടിപ്പിച്ചാലും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നും യെച്ചൂരി പ്രതികരിച്ചു.

കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിൽ പങ്കാളിയാകുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച കെ വി തോമസ് വികസന രാഷ്ട്രീയത്തെ പിന്തുണച്ചാണ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതെന്നും വ്യക്തമാക്കി. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ആരോപണ പ്രത്യാരോപങ്ങൾക്കും പിന്നാലെയാണ് കെ വി തോമസ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത്. 

'താൻ ഇന്നും എന്നും കോൺഗ്രസുകാരനാണ്'. കോൺഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പ്രചാരണത്തിന് പോയിട്ടുള്ളത് താൻ മാത്രമല്ലെന്നാണ് കെവി തോമസ് നൽകുന്ന വിശദീകരണം. 2018 മുതൽ തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ സംഘടിത ശ്രമമുണ്ടെന്നും പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു. കണ്ണൂരിൽ സിപിഎം പാര്‍ട്ടി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസിൽ നിന്നും പുറത്താക്കാനാണെങ്കിൽ പുറത്താക്കട്ടെയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ പോയാൽ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത് എന്നിട്ടെന്തായെന്നും കെ വി തോമസ് ചോദിച്ചു.

തന്നെക്കാളും കൂടുതൽ തവണ മത്സരിച്ചവരും പ്രായമായവരും പാർട്ടിയിൽ പദവികൾ വഹിക്കുന്നുണ്ട്. ജോ ജോസഫ് ജയിക്കണം എന്ന ആഗ്രഹത്തോടെയാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. തൃക്കാക്കരയിലെ ജയവും തോൽവിയും നിലപാടിനെ ബാധിക്കില്ല. പെയ്ഡ് ടീമാണ് സമൂഹമാധ്യമങ്ങളിൽ തനിക്ക് എതിരെ പ്രചരണം നടത്തുന്നത്. ഈ രീതിയിൽ ആണ് കോൺഗ്രസ്‌ പോകുന്നത് എങ്കിൽ ദേശീയ തലത്തിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും കെവി തോമസ് കൂട്ടിച്ചേർ‍ത്തു.