കൊച്ചിക്ക് ടിക്കറ്റ് ബുക്ക് ചെയ്ത മലയാളികളെ ദില്ലിയില്‍ തടഞ്ഞു; നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍
നാട്ടിലേക്ക് അയക്കണമെങ്കില്‍ കേരള സർക്കാരിന്‍റെ അനുമതി വേണമെന്ന് അധികൃതർ പറഞ്ഞതായി കുടുങ്ങി കിടക്കുന്നവർ പറഞ്ഞു.
ദില്ലി: വന്ദേഭാരത് മിഷന്‍റെ ഭാഗമായി എത്തിയ 15 മലയാളികളെ ദില്ലി വിമാനത്താവളത്തിൽ തടഞ്ഞതായി പരാതി. നീരീക്ഷണത്തിൽ പോകാന്‍ ഇവരോട് അധികൃതര്‍ ആവശ്യപ്പെട്ടതായി വിവരം. കൊച്ചിക്ക് ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്തവരേയാണ് വിമാനത്താവളത്തില്‍ തടഞ്ഞത്. നാട്ടിലേക്ക് അയക്കണമെങ്കില്‍ കേരള സർക്കാരിന്‍റെ അനുമതി വേണമെന്ന് അധികൃതർ പറഞ്ഞതായി കുടുങ്ങി കിടക്കുന്നവർ പറഞ്ഞു.
അതേസമയം ദില്ലി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് അഞ്ച് ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിയമ ഇന്‍റലിജന്‍സ് വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്കാണ് രോഗം ബാധിച്ചത്. വ്യാഴാഴ്ച്ച ഇവിടുത്തെ ഒരു ജീവനക്കാരന് കൊവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഓഫീസിന്‍റെ ആദ്യത്തെ നില അടച്ചിട്ടിരിക്കുകയായിരുന്നു.
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇഡി ഓഫീസ് പൂർണ്ണമായി അടച്ചു. അണുനശീകരണത്തിന് ശേഷം തിങ്കളാഴ്ച്ച തുറക്കും. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ സെക്രട്ടറിക്കും, ആരോഗ്യ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ക്കും, ഖനി മന്ത്രാലയത്തിലെ ഒരു ജീവനക്കാരനുമായിരുന്നു രോഗം റിപ്പോർട്ട് ചെയ്തത്.