ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് 89 ഗ്രാം എംഡിഎംഎയുമായി വന്ന യുവാവ് പൊലീസിൻ്റെ ഓപ്പറേഷൻ ഡി-ഹണ്ടിൽ പിടിയിലായി
കോഴിക്കോട്: കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്നും 89 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിലായി. വടകരയില്‍ എംഡിഎംയുമായി പോലീസ് പിടികൂടിയ യുവാവിനെ നാട്ടുകാർ കൈയ്യേറ്റം ചെയ്തു.
ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി കോഴിക്കോട് നഗരത്തിലെ ബസ് സ്റ്റാന്‍റുകളില്‍ പരിശോധന നടത്തുകയായിരുന്നു പോലീസ് സംഘം. ഇതിനിടയിലാണ് ബംഗളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസില്‍ കോഴിക്കോട് ബസ് സ്റ്റാന്‍റിലെത്തിിയ കുണ്ടായിത്തോട് സ്വദേശി കെ അജിത് പിടിയിലായത്. ഡാന്‍സാഫും കസബ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്നും 89 ഗ്രാം എംഡിഎംഎ കണ്ടെത്തി. ബംഗളൂരുവില്‍ നിന്നും എത്തിച്ച് കുണ്ടായിത്തോട്, ഫറോക് മേഖലയില്‍ രാസലഹരി വിതരണം ചെയ്യുകയാണ് ഇയാളുടെ പതിവ്. ലഹരി ഉപയോഗത്തെത്തുടര്‍ന്ന് എഞ്ചിനിയറിംഗ് ഡിപ്ലോമ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചതാണ്. ലഹരിയില്ലാതെ പറ്റില്ലെന്നായപ്പോള്‍ ഇതിന് പണം കണ്ടെത്താന്‍ ലഹരി മരുന്ന് വില്‍പ്പന തൊഴിലാക്കി മാറ്റുകയായിരുന്നു. അജിത് ആര്‍ക്കൊക്കെയാണ് ലഹരി മരുന്ന് എത്തിച്ചു നല്‍കുന്നതെന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
വടകരയില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് 0.05 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്. വേളം പെരുവയല്‍ സ്വദേശി റാഷിദിനെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ ഓടിച്ച കാര്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെ നാട്ടുകാര്‍ റാഷിദിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പൊലീസ് ഏറെ പണിപ്പെട്ടാണ് റാഷിദിനെ സ്റ്റേഷനിലെത്തിച്ചത്.

