ടിക്കറ്റെടുക്കാൻ പറഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രതി ബസിന്റെ ചില്ല് ഇഷ്ടിക കൊണ്ട് എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു.

തൃശൂർ: സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞ് തകർത്ത കേസിൽ ഒരാളെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം കളാംപറമ്പ് പുതിയവീട്ടിൽ സിദ്ധിക്ക്(28) ആണ് അറസ്റ്റിലായത്. ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന പുവ്വത്തിങ്കൾ ബസിലെ ചില്ലാണ് പ്രതി എറിഞ്ഞ് തകർത്തത്. കൂടാതെ കണ്ടക്ടറായ തൃപ്രയാർ സ്വദേശി ബൈജുവിനെ ടിക്കറ്റെടുക്കാൻ പറഞ്ഞതിലുള്ള വൈരാഗ്യത്താൽ ബസിൽ വച്ച് അസഭ്യം പറയുകയും ചെയ്തു. ശേഷം ബസിൽ നിന്നിങ്ങിയ സിദ്ധിക്ക് ഗണേശമംഗലം ബസ് സ്റ്റോപ്പിനടുത്ത് വെച്ച് ബസിന്റെ ചില്ല് ഇഷ്ടിക കൊണ്ട് എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ചില്ല് ചിതറിത്തെറിച്ചും ഇഷ്ടിക കൊണ്ടും ബസിലെ യാത്രക്കാർക്ക് മരണം വരെ സംഭവിക്കുമായിരുന്നുവെന്നും സിദ്ധിക്കിനെതിരായ കേസിൽ പറയുന്നുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം. വാടാനപ്പള്ളി പൊലീസ് സബ് ഇൻസ്പെക്ടർ ഷാഫി യൂസഫ്, എ.എസ്.ഐ രഘുനാഥൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, സുരേഖ് സിവിൽ പൊലീസ് ഓഫീസർമാരായ വിനീത്, ദീപക് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.