മട്ടാഞ്ചേരി സ്വദേശി ഷിബുവാണ് ഇന്നലെ ബാറിൽ മദ്യപിച്ച് അക്രമം അഴിച്ചുവിട്ടത്. വയോധികനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഓപ്പറേഷൻ തൂഫാന് വളൻ്റിയറാകാൻ സുധാകരൻ വിളിച്ചുചേർത്ത യോഗത്തിൽ മുൻപന്തിയിൽ ഷിബു ഉണ്ടായിരുന്നു. കൊച്ചിയിൽ കെ സുധാകരൻ എം പി പങ്കെടുത്ത ലഹരിക്കെതിരായ ഗുണ്ടകളുടെ യോഗം ഡി സി സി തള്ളിപറഞ്ഞിരുന്നു.

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കെ സുധാകരൻ എം പി വിളിച്ച യോഗത്തിൽ പങ്കെടുത്തയാൾ കൊച്ചിയിലെ ബാറിൽ മദ്യപിച്ച് സംഘർഷമുണ്ടാക്കിയതിന് അറസ്റ്റിലായി. വയോധികനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മട്ടാഞ്ചേരി സ്വദേശി ഷിബുവാണ് കെ സുധാകരൻ വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷിബു. പാർട്ടിക്കുള്ളിൽ അതൃപ്തി പുതയുമ്പോഴും കെ സുധാകരൻ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെ സുധാകരൻ കൊച്ചിയിൽ വിളിച്ച യോഗത്തിൽ പങ്കെടുത്തവർ മുൻ ഗുണ്ടകൾ അല്ല സജീവമായി ഇപ്പോഴും ക്രിമിനൽ പ്രവർത്തികൾ ഏർപ്പെടുന്നവർ തന്നെ. മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, പുലി നസീർ, ബ്യൂട്ടീപാർലർ വെടിവെപ്പ് കേസിലെ പ്രതി ബിലാൽ തുടങ്ങി ക്രമിനൽ കേസ് പ്രതികളെയും മുൻ ഗുണ്ടാ നേതാക്കളെയും ഓപ്പറേഷൻ തൂഫാനിൽ അണിനിരക്കാൻ ആവശ്യപ്പെടുകയാണ് കെ സുധാകരൻ. ഇതേ യോഗത്തിൽ പങ്കെടുത്ത് ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച മട്ടാഞ്ചേരി സ്വദേശി ഷിബുവാണ് ബാറിൽ മദ്യപിച്ച് ഈ രീതിയിൽ ആക്രമണം അഴിച്ചുവിട്ടത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷിബു. ഗുരുതരമായി പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശി ഷമീര്‍ ഗുരുതര പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷിബുവിനെ കൂടാതെ മട്ടാഞ്ചേരി സ്വദേശി ഷിഹാബും ആക്രമണത്തിൽ പങ്കാളിയായിരുന്നു. വാക്ക് തർക്കത്തെ തുടർന്ന് ഷമീറിനെ കഴുത്തിന് പിടിച്ച് തള്ളി ഷിബു കയ്യിലുള്ള ചുറ്റിക കൊണ്ടും മർദ്ദിച്ചു. ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് കെ സുധാകരൻ എംപി കൊച്ചിയിൽ വിളിച്ച് ചേർത്ത യോഗം അറിഞ്ഞിരുന്നില്ലെന്ന് എറണാകുളം ഡിസിസി വ്യക്തമാക്കിയിരുന്നു. അനൗദ്യോഗിക യോഗം മാത്രമെന്നാണ് നടന്നത് എന്നാണ് സുധാകരനുമായി അടുപ്പമുള്ളവർ പറയുന്നത്.

YouTube video player