ക്ലെയിമിനായി നൽകിയ മൊബൈൽ ഫോൺ തിരികെ നൽകാത്തതിലും പണം ചോദിച്ചതിലുമുള്ള വിരോധം കാരണം മൊബൈൽ ഷോപ്പിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ യുവാവിനെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ക്ലെയിമിനായി നൽകിയ മൊബൈൽ ഫോൺ തിരികെ നൽകാത്തതിലും പണം ചോദിച്ചതിലുമുള്ള വിരോധം കാരണം മൊബൈൽ ഷോപ്പിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ യുവാവിനെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു. നെടുവൺവിള സ്വദേശിയായ അക്ഷയ് എന്നയാൾക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രി 8:45-ഓടെ പാറശ്ശാല ഗാന്ധി പാർക്കിന് സമീപമുള്ള 'യൂണിവേഴ്സൽ മൊബൈൽ ഷോപ്പിലാണ്' സംഭവം. കടയിലെ ജീവനക്കാരനായ മുറിയങ്കര സ്വദേശി ശ്രീദേവിനാണ് (22) മർദ്ദനമേറ്റത്.

പ്രതി മുൻപ് സർവീസിനായി കടയിൽ നൽകിയിരുന്ന ഫോൺ തിരികെ വേണമെന്ന് ആവശ്യപ്പെടുകയും തടഞ്ഞു വെച്ച് ചീത്തവിളിക്കുകയും ചെയ്തു. തുടർന്ന് പണം നൽകിയില്ലെങ്കിൽ ജീവനക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പുറംതലയിലും ചെവിയിലും കവിളിലും ക്രൂരമായി മർദിക്കുകയുമായിരുന്നെന്നാണ് പരാതി. കടയിലെ സി. സി. റ്റി. വി. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.