ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനായി മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിഷാദ് ആണ് ഷോക്കേറ്റ് മരിച്ചത്.

തൃശ്ശൂർ: കുന്നംകുളം പോർക്കളെങ്ങാട് ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനായി മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്. പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിഷാദ് ആണ് ഷോക്കേറ്റ് മരിച്ചത്. ഷീറ്റ് വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിതമായി നിഷാദിന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാട്ടുകാർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും നിഷാദിനെ കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുന്നംകുളം മലങ്കര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ക്ഷേത്രത്തോട് ചേർന്നുള്ള പൊന്നാരശ്ശേരി വീട്ടിൽ മോഹനന്റെ വീട്ടിലേക്ക് പോകുന്ന സർവീസ് വയർ ക്ഷേത്രത്തിലെ ഷീറ്റിൽ തട്ടി നിന്നിരുന്നു. ഇതിൽ നിന്നാണ് നിഷാദിന് ഷോക്കേറ്റതെന്ന് നാട്ടുകാർ പറയുന്നു. അശാസ്ത്രീയമായ രീതിയിലാണ് ഈ സർവീസ് വയർ കടന്നുപോകുന്നതെന്നും കെഎസ്ഇബിയുടെ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും ആണ് നാട്ടുകാരുടെ ആരോപണം.