അടിമാലിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കൊല്ലം സ്വദേശി പാപ്പച്ചൻ്റേതാണെന്ന് തിരിച്ചറിഞ്ഞു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്.

ഇടുക്കി: അടിമാലിയിൽ നിർമ്മാണത്തിൽ ഇരുന്ന കെട്ടിടത്തിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പാപ്പച്ചനാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായി. പാപ്പച്ചന്റെ സുഹൃത്തും സിംഗ്‌കണ്ടം സ്വദേശിയുമായ ആരോഗ്യദാസിനെ സംഭവത്തിൽ പോലീസ് അറസ്റ്റു ചെയ്തു. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്നും ആരോഗ്യദാസ് പാപ്പച്ചനെ അടിക്കാൻ ഉപയോഗിച്ച തടിക്കഷണവും പോലീസ് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അടിമാലി പൊലീസ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിനുശേഷം പെരുമ്പാവൂരിലേക്ക് കടന്ന ആരോഗ്യദാസ് കഴിഞ്ഞ ദിവസമാണ് തിരികെ അടിമാലിയിൽ എത്തിയത്.

വ്യാഴാഴ്ചയാണ് അടിമാലി ടൗണിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ അഴുകിയ നിലയിൽ പാപ്പച്ചൻ്റെ മൃതദേഹം തൊഴിലാളികൾ കണ്ടത്. നാലുമാസം മുന്‍പ് വരെ അടിമാലിയിലെ ഒരു സ്വകാര്യ മാനേജ്‌മെൻറ് സ്‌കൂളിൽ പാപ്പച്ചൻ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പിന്നീട് സ്വന്തം നാട്ടിലേക്ക് പോകാതെ ഇയാള്‍ അടിമാലിയില്‍ തന്നെ തങ്ങി. ഇവിടെ കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. കഴിഞ്ഞമാസം 21ന് മദ്യപാനത്തെ തുടർന്ന് പാപ്പച്ചനും സുഹൃത്ത് ആരോഗ്യ ദാസുമായി ബാറിൽ വച്ച് തർക്കമുണ്ടായി. തുടർന്ന് ഇരുവരും നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വച്ച് തർക്കവും കയ്യാങ്കളിയുമുണ്ടായി.