നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ബൈക്കെടുത്ത് കറങ്ങാനിറങ്ങി; പൊലീസിന് മുന്നിൽ തലകറങ്ങി വീണു
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ചാടിപ്പോയ മൂന്ന് പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു
തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിൽ വീട്ടിൽ കഴിഞ്ഞയാൾ, സർക്കാർ നിർദ്ദേശം ലംഘിച്ച് ബൈക്കുമായി കറങ്ങാനിറങ്ങി. പൊലീസ് പരിശോധനക്കിടെ തലകറങ്ങി വീണ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്താണ് സംഭവം.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ചാടിപ്പോയ മൂന്ന് പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. മൂന്നുപേരെയും ഇനിയും കണ്ടെത്താനായിട്ടില്ല.
ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണം ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. കഞ്ഞിക്കുഴി സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം കൊവിഡ് 19 നിരീക്ഷണത്തിൽ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടർക്കെതിരെ കേസെടുത്തു. കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസെടുക്കാൻ നേരത്തെ തിരുവനന്തപുരം ഡിഐജി സഞ്ജയ് കുമാർ ഉത്തരവിട്ടിരുന്നു.
സബ് കളക്ടർ അനുപം മിശ്രയുടെ ഡ്രൈവറും ഗൺമാനും എതിരെ കേസെടുത്തിട്ടില്ല. ഇരുവരും നിർദ്ദേശം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം താൻ കാൺപൂരിലാണെന്ന് സബ് കളക്ടർ നുണ പറഞ്ഞതാണെന്നാണ് വിവരം. ഇദ്ദേഹം ബെംഗളൂരുവിലാണ് ഉള്ളതെന്ന് സൂചന പൊലീസിനും ആരോഗ്യവകുപ്പിനും ലഭിച്ചു.