പൊലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലിലൂടെ ആത്മഹത്യക്കൊരുങ്ങിയ യുവാവിന്‍റെ ജീവന്‍ രക്ഷിക്കാനായി

മാനന്തവാടി: പൊലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലിലൂടെ ആത്മഹത്യക്കൊരുങ്ങിയ യുവാവിന്‍റെ ജീവന്‍ രക്ഷിക്കാനായി. തലപ്പുഴ സ്വദേശി, 33 വയസുകാരനായ യുവാവിന്‍റെ ജീവനാണ് മാനന്തവാടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ കരുതലോടെയുള്ള നീക്കത്തിനൊടുവില്‍ രക്ഷിക്കാനായത്.ഒരു യുവാവ് മാനന്തവാടിയിലെ ലോഡ്ജ് മുറികളിലൊന്നില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെറിയിച്ച് വീഡിയോ സന്ദേശം അയച്ചിട്ടുണ്ടെന്ന വിവരം ഇയാളുടെ സുഹൃത്താണ് ബുധനാഴ്ച രാത്രി തലപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചത്. 

ഒട്ടും താമസിച്ചില്ല തലപ്പുഴ പൊലീസ് വിവരം ഉടന്‍ മാനന്തവാടി പൊലീസിലെ ജി.ഡി ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ റോയ്സണ്‍ ജോസഫിന് കൈമാറി. തുടര്‍ന്ന് റോയ്‌സണ്‍ ജോസഫ് നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ അജേഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിനു, രമേശന്‍ എന്നിവരടങ്ങിയ സംഘത്തിന് വിവരം കൈമാറി. ഇവര്‍ മാനന്തവാടിയിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ എരുമത്തെരുവിലെ 'സന്നിധി' ലോഡ്ജില്‍ ഒരാള്‍ വിളിച്ചിട്ട് വാതില്‍ തുറക്കുന്നില്ല എന്നറിയാന്‍ കഴിഞ്ഞു. രാത്രി ഒരു മണിയോടെ പൊലീസ് വാതില്‍ തള്ളിതുറന്നു അകത്തുകയറി ബോധരഹിതനായ നിലയില്‍ കണ്ട യുവാവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന്റെ അവസരോചിതമായ ഇടപെടലാണ് ഇയാളെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. അവസരത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ച പൊലീസിനെ അഭിനന്ദിക്കുകയാണ് ജനങ്ങള്‍.

YouTube video player