മകരവിളക്ക് സീസൺ 15 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിൽ ദർശനം നടത്തിയത് ഏകദേശം 13 ലക്ഷം തീർത്ഥാടകരാണ്. ഭക്തർക്ക് സുഖദർശനം ലഭിക്കുന്നുണ്ട്. ഇതോടൊപ്പം, 30 വർഷം സന്നിധാനത്ത് സേവനം ചെയ്ത സബ് ഇൻസ്പെക്ടർ മധുസൂദനൻ മടിക്കൈക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.
പമ്പ: മണ്ഡല മകരവിളക്ക് സീസൺ 15 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 13 ലക്ഷത്തിലേക്ക്. 12,47954 തീര്‍ത്ഥാടകരാണ് നവംബർ 16 മുതൽ നവംബർ 30 വൈകിട്ട് ഏഴ് മണി വരെ ദര്‍ശനം നടത്തിയത്. ഇന്ന് (ഞായറാഴ്ച) പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 50,264 പേർ മല കയറി. തിരക്ക് കുറവായതിനാൽ സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.
30 വർഷം ശബരിമലയിൽ ഡ്യൂട്ടി ചെയ്ത സബ് ഇൻസ്പെക്ടർക്ക് സന്നിധാനത്ത് യാത്രയയപ്പ്
30 വർഷം ശബരിമലയിൽ പോലീസ് ഉദ്യോഗസ്ഥനായി സേവനം ചെയ്ത സബ് ഇൻസ്പെക്ടർക്ക് സന്നിധാനത്ത് യാത്രയയപ്പ്. 2026 ജനുവരിയിൽ വിരമിക്കുന്ന കാസർകോട് ചിറ്റാരിക്കൽ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മധുസൂദനൻ മടിക്കൈക്കാണ് സഹപ്രവർത്തകർ സന്നിധാനത്ത് യാത്രയയപ്പ് നൽകിയത്. എഡിജിപി എസ് ശ്രീജിത്ത് അയ്യപ്പ ചിത്രം ഉപഹാരമായി നൽകി. ജീവിതത്തിലെ വലിയ കാലയളവ് പോലീസിൽ ജോലി ചെയ്തശേഷം അയ്യപ്പ സന്നിധിയിൽ നിന്ന് വിരമിക്കാൻ അവസരം ലഭിച്ചത് അനുഗ്രഹമാണെന്ന് മധുസൂദനൻ പറഞ്ഞു.
1995-ൽ കെ എ പി 4 ബറ്റാലിയനിൽ പോലീസുകാരനായി പ്രവേശിച്ചതു മുതൽ മധുസൂദനൻ ശബരിമലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2026 ജനുവരി 31 വരെയാണ് സർവീസ് കാലയളവ്. കൊടിമരത്തിന് സമീപം നടന്ന ചടങ്ങിൽ കാസർകോട് ജില്ലയിൽ നിന്നുള്ള ഡിവൈഎസ്പി ടി ഉത്തംദാസ്, ഇൻസ്പെക്ടർമാരായ കെ പി സുധീഷ് കുമാർ, ജിജേഷ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.


