ഇരട്ടക്കുട്ടികളുടെ മരണം; റഫര്‍ ചെയ്തത് ഗര്‍ഭിണി ആവശ്യപ്പെട്ടത് പ്രകാരം, ആവര്‍ത്തിച്ച് ആശുപത്രി
എന്നാല്‍ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഭാര്യയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത് അവിടെ അഡ്മിറ്റ് ചെയ്യില്ലെന്ന് പറഞ്ഞപ്പോഴാണെന്ന് യുവതിയുടെ ഭര്‍ത്താവ് നേരത്തെ പറഞ്ഞിരുന്നു.
കോഴിക്കോട്: ഇരട്ടക്കുട്ടികളുടെ മരണത്തിന് പിന്നാലെ നിലപാട് ആവര്‍ത്തിച്ച് മഞ്ചേരി ഗവൺമെന്‍റ് മെഡിക്കല്‍ കോളേജ്. ഗർഭിണി തുടർച്ചയായി ആവശ്യപ്പെട്ടതു പ്രകാരമാണ് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്‍തതെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രിന്‍സിപ്പിലും ജില്ലാ കളക്ടര്‍ക്ക് വിശദീകരണം നല്‍കി. അപകടകരമായ അവസ്ഥയില്ലെന്ന് യുവതിയെ പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നെന്നും ആശുപത്രിയുടെ വിശദീകരണം.
എന്നാല്‍ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഭാര്യയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത് അവിടെ അഡ്മിറ്റ് ചെയ്യില്ലെന്ന് പറഞ്ഞപ്പോഴാണെന്ന് യുവതിയുടെ ഭര്‍ത്താവ് നേരത്തെ പറഞ്ഞിരുന്നു. കൊവിഡ് ആശുപത്രിയായതിനാൽ അഡ്മിറ്റ് ചെയ്യില്ലെന്ന് പറഞ്ഞ്, വീട്ടിലേക്ക് മടക്കിയപ്പോഴാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റം ചോദിച്ചതെന്നായിരുന്നു ഷെരീഫിന്‍റെ വാദം. പ്രസവത്തിനുള്ള ഒരുക്കങ്ങളോടെയാണ് ഭാര്യ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയത്. നടപടിയിൽ നിന്ന് രക്ഷപെടാനാണ് തെറ്റായ വിവരം ആശുപത്രി അധികൃതർ മന്ത്രിക്ക് നൽകിയതെന്നും ഷെരീഫ് പറഞ്ഞിരുന്നു.