യുവതി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിക്ക് മഞ്ചേരി എസ്.സി.എസ്.ടി കോടതി ഒമ്പതര വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു

മലപ്പുറം: യുവതി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിക്ക് മഞ്ചേരി എസ്.സി.എസ്.ടി കോടതി ഒമ്പതര വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം പുഴക്കാട്ടിരി പനങ്ങാങ്ങര സ്വദേശി സമീറിനെയാണ് (42) ജഡ്ജി ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്. 2023 മേയ് എട്ടിന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. 20കാരിയായ പരാതിക്കാരി കുളിമുറിയില്‍ കയറിയ സമയം വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി കുളിമുറിയോട് ചേര്‍ന്നുള്ള ടോയിലറ്റില്‍ അതിക്രമിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ചുമരിനു മുകളിലുള്ള വിടവിലൂടെ മൊബൈല്‍ ഫോണ്‍ അകത്തേക്ക് പിടിച്ചാണ് വിഡിയോ ചിത്രീകരിച്ചത്. ഫോണ്‍ ശ്രദ്ധയില്‍ പെട്ടതോടെ യുവതി ബഹളം വെക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുല്‍ സത്താര്‍ 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.19 രേഖകളും ഹാജരാക്കി. പ്രതി പിഴയടക്കുന്നപക്ഷം തുക പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി വിധിച്ചു.