വടകരയിൽ നിക്ഷേപിച്ച 7.5 ലക്ഷം രൂപ തിരികെ കിട്ടാത്തതിൽ മനംനൊന്ത് ഇബ്രാഹിം കുട്ടി എന്ന വയോധികൻ കോൺഗ്രസ് നേതാവ് വി സുധീർ കുമാറിന്റെ വീടിന് മുന്നിൽ തീകൊളുത്തി ജീവനൊടുക്കി. സംഭവത്തിൽ നേതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
കോഴിക്കോട് : വടകരയിൽ നിക്ഷേപം തിരിച്ച് കിട്ടാത്തതിൽ മനംനൊന്ത് വയോധികൻ ഇബ്രാഹിം കുട്ടി കോൺഗ്രസ് നേതാവിന്റെ വീടിന്റെ മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ ഡിസിസി സെക്രട്ടറി വി സുധീർ കുമാറിനെതിരെ സിപിഎം. ഇബ്രാഹിമിന് നീതി ലഭിക്കണമെന്നും സുധീർ കുമാറിനെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മഹബൂബ് ആവശ്യപ്പെട്ടു.
വടകര കടത്തനാട് ലേബർ സൊസൈറ്റി മുൻ പ്രസിഡന്റ് സുധീർകുമാറിന്റെ വീട്ടിലെത്തിയായിരുന്നു ഇന്നലെ ഇബ്രാഹിം പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇബ്രാഹിം കുട്ടിയും കുടുംബവും ഈ സഹകരണ സൊസൈറ്റിയിൽ 7.5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. മകളുടെ വിവാഹ ആവശ്യങ്ങൾക്കായി ഈ തുക പലതവണ തിരികെ ചോദിച്ചെങ്കിലും സൊസൈറ്റി അധികൃതർ പണം നൽകാൻ തയ്യാറായില്ല. ഇതിൽ മനംനൊന്താണ് ആത്മഹത്യ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


