കൊലപാതക സംഘത്തിലെ മുഖ്യ സൂത്രധാരൻ സുഹൈൽ അടക്കമുള്ളവരെയാണ് തുടർ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വിടുന്നത്.

കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ എട്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവ്. റിമാന്റിൽ കഴിയുന്ന ഇവരെ തിങ്കളാഴ്ച മുതൽ ഒരാഴ്ച കാലത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കൊലപാതക സംഘത്തിലെ മുഖ്യ സൂത്രധാരൻ സുഹൈൽ അടക്കമുള്ളവരെയാണ് തുടർ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുഹൈൽ കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്. നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ശേഷമാണ് ഇദ്ദേഹം കോടതിയിലെത്തിയത്. അഞ്ചാം പ്രതിയായ ഡിവൈഎഫ്ഐ നേതാവാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. മൻസൂർ കൊലപാതകത്തിൽ പങ്കില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് സുഹൈൽ അവകാശപ്പെടുന്നത്. വോട്ടെടുപ്പ് ദിവസം ആക്രമണം സൂചിപ്പിച്ച് വാട്സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണ്. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സുഹൈലിന്റെ നേതൃത്വത്തിൽ ആക്രമണം നടത്തിയെന്നാണ് മൻസൂറിന്റെ കുടുംബത്തിന്റെ പരാതി. മൻസൂറുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് താനെന്നാണ് സുഹൈൽ പറയുന്നത്.