നിയമ പിൻബലമില്ലാത്ത ലിഫ്റ്റുകൾ സ്ഥാപിച്ചാൽ നിയമാനുസൃതമായ പ്രവർത്തന അനുമതിയോ, അതിൽ നിന്നും ഉണ്ടാകുന്ന അപകടങ്ങൾക്ക് നിയമ പരിരക്ഷയോ ലഭിക്കുകയില്ലെന്നും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്

തിരുവനന്തപുരം: ഗാർഹിക മേഖലകളിൽ നിയമപരമല്ലാത്ത ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്. ലിഫ്റ്റുകൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ IS- 15259:2002 പ്രകാരമുള്ള നിലവാരം പുലർത്തുന്നത് ആയിരിക്കണമെന്നതാണ് ചട്ടം. എന്നാൽ ഇത് പാലിക്കാത്ത ലിഫ്റ്റുകൾ സംസ്ഥാനത്ത് ഉടനീളം വ്യാപകമായ രീതിയിൽ സ്ഥാപിച്ച് പ്രവർത്തിപ്പിച്ച് വരുന്നതായി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ പ്രകാരമല്ലാത്തതും നിലവാരമില്ലാത്തതുമായ രീതിയിൽ ഹോം ലിഫ്റ്റുകൾ സ്ഥാപിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും നിലവിലുള്ള കേരള ലിഫ്റ്റ് ആൻഡ് എസ്കലേറ്റേഴ്സ് റൂൾ 2012, കേരള ലിഫ്റ്റ് ആൻഡ് എസ്കലേറ്റേഴ്സ് ആക്ട് 2013 എന്നീ നിയമങ്ങളുടെ ലംഘനമാണ്. നിയമ പിൻബലമില്ലാത്ത ലിഫ്റ്റുകൾ സ്ഥാപിച്ചാൽ നിയമാനുസൃതമായ പ്രവർത്തന അനുമതിയോ, അതിൽ നിന്നും ഉണ്ടാകുന്ന അപകടങ്ങൾക്ക് നിയമ പരിരക്ഷയോ ലഭിക്കുകയില്ലെന്നും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രചരണങ്ങളിൽ നിന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ മുന്നറിയിപ്പു നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം