വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; പൊലീസ് വെടിവയ്പില്‍ പരിക്കേറ്റവര്‍ അടക്കം വീണ്ടുമെത്തിയെന്ന് നാട്ടുകാര്‍
ഇന്നലെ വൈകിട്ട് സുഗന്ധഗിരിയിലെത്തി തോക്ക് ചൂണ്ടി ഭക്ഷണം ആവശ്യപ്പെട്ടു . വെടിവെയ്പിൽ കാലിന് വെടിയേറ്റ ചന്ദ്രുവും സംഘത്തിൽ ഉണ്ടെന്ന് പ്രദേശവാസികൾ
കല്‍പ്പറ്റ: ഉപവൻ റിസോർട്ടിലെ വെടിവെയ്പ്പിന് ശേഷവും വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം. സുഗന്ധഗിരിയിൽ നാലുതവണ മാവോയിസ്റ്റുകൾ എത്തിയതായി പ്രദേശവാസികൾ വിശദമാക്കി. ഇന്നലെ വൈകിട്ട് സുഗന്ധഗിരിയിലെത്തി തോക്ക് ചൂണ്ടി ഭക്ഷണം ആവശ്യപ്പെട്ടുവെന്ന് പ്രദേശവാസികള്‍ വിശദമാക്കി . വെടിവെയ്പിൽ കാലിന് വെടിയേറ്റ ചന്ദ്രുവും സംഘത്തിൽ ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു . തണ്ടർബോൾട്ട് കാര്യമായ പരിശോധന നടത്തുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ഉപവന് റിസോര്ട്ടില്‍ നടന്ന വെടിവെപ്പിനുശേഷം ചന്ദ്രുവും ബാക്കിയുള്ള 9പേരും റിസോര്ട്ടിന് പുറകിലുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. കാലിന് ഗുരുതര പരിക്കേറ്റിരിക്കുന്നതിനാല്‍ ചന്ദ്രുവിന് ദുരേക്ക് യാത്രചെയ്യാനാവില്ലെന്നായിരുന്നു പോലീസ് നിഗമനം, ഇതിന്‍റെ അടിസ്ഥാനത്തില്‍ റിസോര്ട്ടിന് പുറകില്‍ സുഗന്ദഗരിവരെയുള്ള 15 കിലോമീറ്റര്‍ വനത്തിനുള്ളില്‍ രണ്ടുദിവസം തണ്ടര്‍ബോള്ട്ട് പരിശോധന നടത്തിയിരുന്നു.
ഇവര്‍ പോകാന്‍ സാധ്യതയുള്ള സുഗന്ധഗിരിയിലെ ആദിവാസികളുടെ വീടുകളില്‍ പോലീസും പരിശോധന നടത്തിയിരുന്നു. പക്ഷെ ആരെയും കണ്ടെത്താനായില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വയനാട് വൈത്തിരിയിൽ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് പ്രവർത്തകൻ മരിച്ചത്. സംഭവത്തിൽ സർക്കാർ മജിസ്റ്റീരിയിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.