നാല് ഫ്ലാറ്റുകളിലെ അഞ്ച് ടവറുകളിലായി സ്ഫോടനം നടത്താൻ 1600 കിലോഗ്രാം സ്ഫോടകവസ്തുക്കളാകും ഉപയോഗിക്കുക. ഇതിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താൻ വിദഗ്ദ്ധ സംഘം വെള്ളി, ശനി ദിവസങ്ങളിലായി മരടിലെത്തും. 

കൊച്ചി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകള്‍ പൊളിക്കാൻ ഇനി 20 ദിവസം മാത്രം ബാക്കി. ഫ്ലാറ്റുകളില്‍ അടുത്തയാഴ്ച മുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങും. എന്നാല്‍ ഇൻഷുറൻസ് തുക സംബന്ധിച്ച് വ്യക്തത വരാത്തതിന്‍റെ ആശങ്കയിലാണ് സമീപവാസികള്‍.

ജനുവരി 11 നും 12 നുമാണ് മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കുക. ജനുവരി 11ന് ആൽഫ രണ്ട് ടവറുകൾ, ഹോളി ഫെയ്ത്ത് എന്നിവ പൊളിക്കും. 12 ന് ഗോൾഡൻ കായലോരം, ജയിൻ ഫ്ലാറ്റുകളാണ് പൊളിക്കുക. മൂന്നാം തീയതി മുതല്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച് തുടങ്ങും. ഫ്ലാറ്റുകളിലെ തൂണുകളിലും ചുമരുകളിലും തയ്യാറാക്കിയ ദ്വാരങ്ങളിലാണ് സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുക. നാല് ഫ്ലാറ്റുകളിലെ അഞ്ച് ടവറുകളിലായി സ്ഫോടനം നടത്താൻ 1600 കിലോഗ്രാം സ്ഫോടകവസ്തുക്കളാകും ഉപയോഗിക്കുക. ഇതിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താൻ വിദഗ്ദ്ധ സംഘം വെള്ളി, ശനി ദിവസങ്ങളിലായി മരടിലെത്തും. 

പൊളിക്കുന്നതിനുള്ള നടപടികള്‍ കൃത്യമായി പോകുമ്പോഴും സമീപവാസികള്‍ വലിയ ആശങ്കയിലാണ്. ഫ്ലാറ്റുകളുടെ ചുമരുകള്‍ പൊളിച്ചുതുടങ്ങിയപ്പോള്‍ തന്നെ അടുത്തുള്ള പല വീടുകളിലും വിള്ളല്‍ വീണു. പൂര്‍ണ്ണമായും പൊളിച്ചുനീക്കുമ്പോള്‍ വലിയ നാശനഷ്ടമുണ്ടാകുമെന്ന പേടി ഇവര്‍ക്കുണ്ട്. വീടുകളുടെ കാലപ്പഴക്കം കണക്കാക്കി ഇൻഷുറൻസ് തുക നല്‍കിയാല്‍ അത് കുറഞ്ഞ് പോകുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്. പരിഹാരമുണ്ടാക്കാമെന്ന് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും രേഖാമൂലമുള്ള ഉറപ്പാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.