മരടിൽ മൂന്നംഗസമിതി സുപ്രീംകോടതിയെ കബളിപ്പിച്ചു: ഫ്ലാറ്റുടമകളുടെ തിരുത്തൽ ഹർജി
തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്പെഷ്യൽ സെക്രട്ടറിയെ സമിതിയിൽ അംഗമാക്കിയത് കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും, മൂന്നംഗ സമിതി റിപ്പോർട്ട് അതേ പടി അംഗീകരിച്ചത് ഗുരുതരമായ പിഴവാണെന്നും ഫ്ലാറ്റുടമകൾ വാദിക്കുന്നു.
ദില്ലി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്ലാറ്റുടമകൾ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകി. ഫ്ലാറ്റുകൾ പൊളിക്കാൻ കോടതി കർശന നിർദ്ദേശം നൽകിയിരിക്കെ തിരുത്തൽ ഹർജി പരിഗണിക്കുമോ എന്ന് വ്യക്തമല്ല. മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിയിലെ പിഴവ് തിരുത്തണമെന്ന് ഉടമകൾ ആവശ്യപ്പെടുന്നു. മൂന്നംഗ സമിതി സുപ്രീം കോടതിയെ കബളിപ്പിച്ചുവെന്നാണ് ഉടമകളുടെ വാദം.
തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്പെഷ്യൽ സെക്രട്ടറിയെ സമിതിയിൽ അംഗമാക്കിയത് കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും, മൂന്നംഗ സമിതി റിപ്പോർട്ട് അതേ പടി അംഗീകരിച്ചത് ഗുരുതരമായ പിഴവാണെന്നും ഫ്ലാറ്റുടമകൾ വാദിക്കുന്നു. അപ്പാർട്ട്മെന്‍റുകളിൽ താമസക്കാരുണ്ടെന്ന് ആരും സുപ്രീം കോടതിയെ ധരിപ്പിച്ചില്ലെന്ന വാദവും ഫ്ലാറ്റുടമകൾ നേരത്തെ ഉയർത്തിയിരുന്നു.
ഈ വാദങ്ങളോട് സുപ്രീം കോടതി എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണ്ണായകം. വിധി നടപ്പാക്കിയില്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് കോടതി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. സെപ്റ്റംബർ 20നകം ഫ്ലാറ്റുകൾ പൊളിക്കണമെന്നും 23ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ഹാജരാകണമെന്നുമായിരുന്നു കോടതി നിർദ്ദേശം. 20നകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും എന്ന് പറഞ്ഞ സുപ്രീം കോടതി കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് ജയിലിൽ പോകേണ്ടിവരുമെന്ന് വരെ പറഞ്ഞിരുന്നു.
വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളെല്ലാം നേരത്തെ തള്ളുക കൂടി ചെയ്ത സുപ്രീം കോടതി തിരുത്തൽ ഹർജി പരിഗണിക്കുകയാണെങ്കിൽ മുതിർന്ന ജഡ‍്ജിമാർ കൂടി ഉൾപ്പെട്ട ബെഞ്ചായിരിക്കും ഇത് പരിഗണിക്കുക.