മരട് ഫ്ലാറ്റ് പൊളിക്കൽ; സർക്കാർ വിദഗ്ധ എഞ്ചിനീയറുടെ സഹായം തേടി
ഇൻഡോറിൽ നിന്നുള്ള ഖനന എഞ്ചിനീയർ എസ് ബി സർവ്വത്തെ ആണ് മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ സർക്കാരിനെ സഹായിക്കുക. ഇന്ത്യയിൽ 200ലേറെ കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനം നടത്തി സർവ്വത്തെ പൊളിച്ചിട്ടുണ്ട്.
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സർക്കാർ വിദഗ്ധ എഞ്ചിനീയറുടെ സഹായം തേടി. നിയന്ത്രിത സ്ഫോടനങ്ങൾ നടത്തുന്നതിൽ വിദഗ്ധനും ഇൻഡോർ സ്വദേശിയുമായ എസ് ബി സർവ്വത്തെ ആണ് മരട് നഗരസഭയുടെ ഉപദേശകനാകുക. സർവ്വത്തെ വ്യാഴാഴ്ച കൊച്ചിയിൽ എത്തി പൊളിക്കൽ നടപടികൾക്ക് ചുക്കാൻ പിടിക്കും.
നിയന്ത്രിത സ്ഫോടനത്തിലൂടെ പാർപ്പിട സമുച്ഛയങ്ങൾ പൊളിച്ച് നീക്കുന്നതിൽ കേരളത്തിന് മുൻപരിചയമില്ല. ഈ സാഹചര്യത്തിലാണ് ഇൻഡോറിൽ നിന്നുള്ള വിദഗ്ധന്‍റെ സഹായം ഫ്ലാറ്റ് പൊളിപ്പിക്കൽ ചുമതയുള്ള സബ് കളക്ടർ തേടിയത്. ഇന്ത്യയിൽ നിയന്ത്രിത സ്ഫോടനം നടത്തി കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിൽ വിദഗ്ധനാണ് ഖനന എഞ്ചിനിയർ കൂടിയായ എസ്ബി സർവ്വത്തെ. രാജ്യത്താകമാനമായി 200 ലേറെ കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനത്തിൽ സർവ്വത്തെ പൊളിച്ച് നീക്കിയിട്ടുണ്ട്. നിയന്ത്രിത സ്ഫോടനത്തെക്കുറിച്ച് പഠന ഗ്രന്ഥവും സർവ്വത്തെ പുറത്തിറക്കിയിട്ടുണ്ട്.
മറ്റന്നാൾ കൊച്ചിയിലെത്തുന്ന സർവ്വത്തെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള കമ്പനികളെ തെരഞ്ഞെടുക്കുന്നതിലും സർക്കാറിനെ സഹായിക്കും. വെള്ളിയാഴ്ച പൊളിക്കൽ ചുമതലയുള്ള കമ്പനികളെ തെരഞ്ഞെടുക്കും. നിലവിൽ എഡി ഫെയ്സ്, വിജയ സ്റ്റീൽ അടക്കം മൂന്ന് കമ്പനികളാണ് ചുരുക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ രണ്ട് കമ്പനികൾക്ക് മാത്രമാണ് കൂടുതൽ സാങ്കേതിക പരിജ്‍ഞാനം . പൊളിച്ച് നീക്കേണ്ട ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി സുപ്രീം കോടതി നിശ്ചയിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയിലെ അംഗങ്ങളെ നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവും നാളെ ഇറങ്ങിയേക്കും.