ജയയുടെ നെഞ്ചിന് ഏറ്റ ആഘാതമാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.

തിരുവനന്തപുരം: മാറനല്ലൂരിലെ വീട്ടമ്മ ജയയുടെ മരണം മകന്റെ മർദനമേറ്റെന്ന് നി​ഗമനം. ഇന്നലെയാണ് മാറനല്ലൂർ സ്വദേശി ജയയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മകൻ ബിജു എന്ന അപ്പുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ജയയുടെ നെഞ്ചിന് ഏറ്റ ആഘാതമാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഹാളില്‍ നിലത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു ജയയുടെ മൃത​ദേഹം ഇന്നലെ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കടുത്ത പ്രമേഹ രോഗിയും വൃക്ക രോഗിയുമായിരുന്നു ജയ. ജയയും മകന്‍ ബിജു എന്ന അപ്പുവുമാണ് വീട്ടില്‍ താമസിക്കുന്നത്. മദ്യപിച്ച് വീട്ടിലെത്തുന്ന മകന്‍ ജയയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവം നടക്കുന്നതിന്റെ തലേന്ന് രാത്രിയും പതിവുപോലെ വീട്ടില്‍ നിന്നും ഉച്ചത്തില്‍ ശബ്ദം കേട്ടിരുന്നതായും അയല്‍ക്കാര്‍ മൊഴി നല്‍കി. മദ്യപിച്ച് വഴക്കിനിടെ മകന്‍റെ മര്‍ദനത്താലാണ് ജയ മരിച്ചതെന്നായിരുന്നു പൊലീസിന്‍റെയും പ്രാഥമിക നിഗമനം. ജയയുടെ തലയിലും വലത്തേ ചെവിയുടെ ഭാഗത്തും മുഖത്തും മുറിവുകളുണ്ടായിരുന്നു. മകനെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.