പുരോഹിതർക്കുള്ള ബാധ്യത ഓർമിപ്പിച്ചുകൊണ്ടാണ് മാർപ്പാപ്പയുടെ കത്ത്. ഈസ്റ്ററിന് മുമ്പ് ഏകീകൃത കുർബാനയിലേക്ക് മാറണമെന്നാണ് കത്തിലെ നിര്‍ദ്ദേശം.
കൊച്ചി: സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാന (Mass Unification) നടപ്പാക്കണം എന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഫ്രാൻസിസ് മാർപ്പാപ്പയുടെ കത്ത്. ഈസ്റ്ററിന് മുമ്പ് ഏകീകൃത കുർബാന ക്രമത്തിലേക്ക് മാറണം എന്നാണ് കത്തിലെ നിര്‍ദ്ദേശം. പുരോഹിതർക്കുള്ള ബാധ്യത ഓർമിപ്പിച്ചുകൊണ്ടാണ് മാർപ്പാപ്പയുടെ കത്ത്.
ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയാണ് വത്തിക്കാന്‍റെ നിർണായക ഇടപെടൽ. ഏകീകൃത കുർബാന നടപ്പാക്കണം എന്ന് അർത്ഥശങ്കയ്ക്കടയില്ലാത്തവിധം വൃക്തമാക്കി ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ടാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്ത് അയച്ചിരിക്കുന്നത്. തർക്കത്തിൽ ആദ്യമായാണ് മാർപ്പാപ്പയുടെ നേരിട്ടുള്ള ഇടപെടൽ. അതിരൂപത മേജർ ആർച്ച് ബിഷപ്പ്, വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവർക്കാണ് ഫ്രാൻസിസ് പാപ്പയുടെ കത്ത്. സിനഡ് നിശ്ചയിച്ച പോലെ 2021 നവംബർ 28 മുതൽ എറണാകുളം-അങ്കമാലി അതിരൂപത മാത്രം ഏകീകൃത കുർബാന നടപ്പാക്കാത്ത് ഖേദകരമാണ്. ഈസ്റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാനയിലേക്ക് മാറണം എന്നാണ് കത്തിലെ നിര്‍ദ്ദേശം.
വേദനാജനകമാണെങ്കിലും ത്യാഗത്തിന് തയ്യാറാകണം. ഏകീകൃത ക്രമത്തിലേക്ക് മാറാൻ സമയം വേണമെങ്കിൽ ഇടവകൾക്ക് ആവശ്യപ്പെടാം. കാനൻ നിയമത്തിന് അനുസൃതമായി സമയ ബന്ധിതമായ ഇളവ് നൽകും. കർത്താവിൽ വിതച്ചാൽ അവിടത്തൊടൊത്ത് കൊയ്യാമെന്നും കാറ്റ് വിതച്ചാൽ കൊടുങ്കാറ്റ് കൊയ്യേണ്ടി വരുമെന്നും വ്യക്തമാക്കിയാണ് മാർപ്പാപ്പ കത്ത് ചുരുക്കുന്നത്. കത്തിനെ കുറിച്ചുള്ള എറണാകുളം-അങ്കമാലി അതിരൂപയുടെ പ്രതികരണം ലഭ്യമായിട്ടില്ല. ഇതിനിടെ എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതിന് പിന്നാലെ കർദിനാൾ ജോർജ് ആലഞ്ചേരി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് അൽമായ മുന്നേറ്റം അതിരൂപത സമിതി കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
എന്താണ് നിലവിലെ കുർബാന ഏകീകരണ തർക്കം
1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് ഈ വർഷം ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത,തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.
എതിർക്കുന്നവരുടെ വാദങ്ങൾ
1.അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുത്.
2.അഭിപ്രായഐക്യം ഉണ്ടാകും വരെ സിനഡ് തീരുമാനം നടപ്പാക്കരുത്
3.കുർബാന രീതി മാറ്റാൻ മാർപ്പാപ്പയെ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയമുണ്ട്
4.നവംബർ 28ന് തന്നെ സാധ്യമായ ഇടങ്ങളിൽ പുതിയ രീതി നടപ്പാക്കണം എന്ന് പറയുന്നത് ദുരുദ്ദേശപരമാണ്.
