മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായിയുടെ തലസ്ഥാനത്തെ വീടിന് മുന്നിൽ വൻ സംഘർഷം. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചുതകർത്ത് സിപിഎം പ്രവർത്തകർ.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ തലസ്ഥാനത്തെ വീടിന് മുന്നിൽ വൻ സംഘർഷം. റെയ്ഡിന് ശേഷം ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങി കാറിൽ കയറിയ ശേഷമാണ് സംഘര്‍ഷം കനത്തത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇഷ്ടികയും വടികളും ഉപയോഗിച്ചാണ് കാര്‍ ആക്രമിച്ചത്. പൊലീസും പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. വാഹനം തകര്‍ത്ത പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. എട്ടരമണിക്കൂറാണ് ഇഡി റെയ്ഡ് നീണ്ടുനിന്നത്. പിണറായിയുടെ 2 വീടുകളിലടക്കം 12 ഇടങ്ങളിലാണ് പരിശോധന നടന്നത്. പിണറായി വിജയന്‍റെ മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്‍റെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
ഒരു വർഷത്തോളമായി നിയമക്കുരുക്കിലായ മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇഡിയുടെ മിന്നൽ പരിശോധന നടന്നത്. ഒരു ദിവസം വൈകിയാൽ പ്രതികൾ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള സാധ്യത കൂടി കണ്ടാണ് കേന്ദ്ര അനുമതി വാങ്ങിയുള്ള അടിയന്തര നീക്കം. അന്വേഷണ പരിധിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
സംഘപരിവാറിൻ്റെ രാഷ്ട്രീയ വേട്ടയെന്ന് മുഹമ്മദ് റിയാസ്
നടന്നത് സംഘപരിവാറിൻ്റെ രാഷ്ട്രീയ വേട്ടയാണെന്ന് മുൻമന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇഡിയല്ല അതിനേക്കാൾ വലിയ ഡി വന്നാലും പേടിയില്ലെന്നും റിയാസ് പറഞ്ഞു. സിപിഎമ്മിൽ പ്രവർത്തിക്കുന്നത് മന്ത്രിയാകുമോ എംഎൽ എ ആകുമോ എന്ന് നോക്കിയല്ല. തലപോയാലും മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും. നിയമാനുസൃതമായി നടത്തിയ ബിസിനസിന് ലഭിച്ച പ്രതിഫലം ബാങ്ക് അക്കൗണ്ട് വഴി വാങ്ങി നികുതി അടച്ച വിഷയമാണ്. അന്വേഷണത്തോട് സ്ഥാപന ഉടമ തുടക്കം മുതൽ സഹകരിച്ചിട്ടുണ്ട്. വിഷയത്തിൻ്റെ രാഷ്ട്രീയം നേതാക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും റിയാസ് കൂട്ടിച്ചേർത്തു.

