കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 787 പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തള്ളി. യഥാർത്ഥത്തിൽ 500-ൽ താഴെ ആളുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും, ആരോപണവിധേയമായ 787 പേരുടെ പട്ടിക പുറത്തുവിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു.

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വ്യക്തമായ തെളിവുകളും രേഖകളും നിലനിൽക്കെ, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് ആശാസ്യമല്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറപ്പിലൂടെ വിമർശിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 787 പേരെ നിയമിച്ചുവെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി, ആ പറയുന്ന ആളുകളുടെ പട്ടിക പരസ്യമായി പുറത്തുവിടാൻ തയ്യാറാകണമെന്ന് പിണറായി വിജയൻ വെല്ലുവിളിച്ചു. കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് 32 പേരും മറ്റു മന്ത്രിമാർക്ക് 25-ൽ താഴെ ആളുകളുമാണ് പേഴ്സണൽ സ്റ്റാഫായി ഉണ്ടായിരുന്നത്. അഞ്ച് വർഷത്തിനിടെ നാല് മന്ത്രിമാർ (എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ആന്‍റണി രാജു) മാറുകയും പുതിയ ആളുകൾ ചുമതലയേൽക്കുകയും ചെയ്തിരുന്നു.

കൂടാതെ സജി ചെറിയാൻ രാജിവെച്ച് പിന്നീട് തിരിച്ചെത്തുകയുമുണ്ടായി. എന്നാൽ ഇതിലൂടെയൊന്നും ആകെ സ്റ്റാഫുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടില്ല.ആകെ എണ്ണം 500ൽ താഴെ മാത്രമാണ്. മുൻ സർക്കാരിന്‍റെ കാലയളവിൽ ആകെ 500-ൽ താഴെ പേഴ്സണൽ സ്റ്റാഫുകൾ മാത്രമാണ് ഉണ്ടയിരുന്നത്. ഇതിനെല്ലാം കൃത്യമായ സർക്കാർ രേഖകൾ ലഭ്യമാണ്. വ്യക്തമായ രേഖകൾ കൈവശമുണ്ടായിട്ടും മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് 787 എന്ന കണക്ക് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും, ആ പട്ടിക എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.