മുറിഞ്ഞുപോയ പാലത്തിനപ്പുറത്ത് നിരവധിപ്പേര്‍ കുടുങ്ങിയിട്ടുണ്ട്.
വയനാട് ജില്ലയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. അക്ഷരാര്‍ഥത്തില്‍ ഉള്ളുലയ്‍ക്കുന്ന കാഴ്‍ചകളാണ് ആ ദുരന്ത ഭൂമിയില്‍ നിന്ന് കാണാൻ സാധിക്കുന്നത്. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. എല്ലാ മാര്‍ഗവും സ്വീകരിച്ച് പരമാവധി ആള്‍ക്കാരെ ദുരന്ത ഭൂമിയില്‍ നിന്ന് രക്ഷിക്കാനാണ് ശ്രമം. എന്നാല്‍ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെന്നാണ് ദുരന്ത ഭൂമിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിരവധി പേരാണ് പ്രതീക്ഷയോടെ രക്ഷാപ്രവര്‍ത്തകര്‍ തങ്ങളെ രക്ഷിക്കുന്നതും കാത്ത് ആശങ്കയോടെ കാത്തുനില്‍ക്കുന്നത്.
വെള്ളം ഒഴുകുന്നതിന്റെ ഒരു രൗദ്രത എത്രത്തോളം ആണെന്ന് ദുരന്തമുഖത്ത് നിന്നും വരുന്ന വീഡിയോയില്‍ നിന്ന് മനസ്സിലാകും. മറുകരയില്‍ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന നൂറുകണക്കിന് മനുഷ്യരെയും വീഡിയോയില്‍ കാണാൻ സാധിക്കും. ദുരന്തത്തില്‍ പെടാത്ത നൂറ് കണക്കിനാളുകള്‍ അപ്പുറത്ത് വീടുകളില്‍ കാത്തിരിപ്പുണ്ട്. അവരെക്കൂടി ഇപ്പുറത്തേയ്‍ക്ക് എത്തിക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മുറിഞ്ഞുപോയ പാലത്തിനപ്പുറത്ത് നിരയായി നില്‍ക്കുന്നവര്‍. ഇപ്പുറത്ത് യൂണിഫോം ധരിച്ച രക്ഷാപ്രവര്‍ത്തകര്‍. നടുക്ക് കുത്തിയൊലിക്കുന്ന ആ പുഴയും. പ്രതീക്ഷയോടെ ഇപ്പുറത്ത് എത്താൻ ഒരു ദിവസം മുഴുവൻ കാത്തുനില്‍ക്കുന്നവര്‍. ദുരന്തത്തില്‍ നിന്ന് ജീവിതത്തിലേക്കെത്താനാണ് കാത്തിരിക്കുന്നത്. എന്തായാലും കേരള രക്ഷാപ്രവര്‍ത്തനത്തിന്റെ, ദുരന്തത്തിന്റെ ചിത്രമായി ചരിത്രത്തില്‍ എന്നും അവശേഷിക്കുന്ന ഒന്നായിരിക്കും മുണ്ടക്കൈ. പുഴയില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയുമാകുന്നുണ്ട്.
ചൂരല്‍മലയില്‍ താലൂക്കുതല ഐആര്‍സ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടര്‍- 8547616025, തഹസില്‍ദാര്‍ വൈത്തിരി 8547616601 എന്നിങ്ങനെയാണ് നമ്പര്‍ നല്‍കിയിരിക്കുന്നത്. വയനാട് കല്‍പ്പറ്റ ജോയിന്റ് ബിഡിഒ ഓഫീസ് നമ്പര്‍ 9961289892. ദുഷ്‍കരമാണ് രക്ഷാപ്രവര്‍ത്തനം എന്നും റിപ്പോര്‍ട്ടുണ്ട്. ഒറ്റപ്പെട്ട മേഖലയില്‍ നിന്ന് ആളുകളെ വേഗത്തില്‍ പുറത്തെത്തിക്കാനാണ് ശ്രമം. മുമ്പ് വയനാട് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിന് അടുത്താണ് മുണ്ടക്കൈ.
Read More: വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ ഉയരുന്നു, 119 മരണം സ്ഥിരീകരിച്ചു
