മാസപ്പടി കേസിൽ വലിയ അഴിമതിയുണ്ടെന്നും പിണറായി വിജയൻ പ്രതിയാകുമെന്നും മാത്യു കുഴൽനാടൻ. കേസിൽ ഇഡി അന്വേഷണം തടയണമെന്ന സിഎംആർഎൽ കമ്പനിയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ അന്വേഷണവുമായി മുന്നോട്ട് പോകാൻ ഇഡിക്ക് വഴിതുറന്നു.

കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട മാസപ്പടി കേസിന് പിന്നിൽ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ഇക്കാര്യം ഇപ്പോൾ കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ എംഎൽഎ. കേസിൽ വിജിലൻസ് അന്വേഷണമോ സിബിഐ അന്വേഷണമോ വന്നാൽ പിണറായി വിജയൻ പ്രതിയാകുമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് വിജിലൻസിന് കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്താൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിധിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേസിൽ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സുപ്രീംകോടതിയെ സമീപിക്കാൻ രണ്ട് ആഴ്ചത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്യണം എന്ന കമ്പനി അഭിഭാഷകന്റെ ആവശ്യവും കോടതി കർശനമായി നിരസിച്ചു. 'ഇസിഐആർ' രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന സിഎംആർഎല്ലിന്റെ വാദം നിലനിൽക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജൻസിയുടെ അന്വേഷണം തങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു കമ്പനിയുടെ ഹർജിയിലെ പ്രധാന വാദം. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളിക്കളയുകയായിരുന്നു.

നേരത്തെ സിംഗിൾ ബെഞ്ചിലും സമാനമായ ഒരു ഇടപെടലിന് സിഎംആർഎൽ ശ്രമിച്ചിരുന്നു. അന്ന് അന്വേഷണം തുടരാമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ, മേൽക്കോടതിയിൽ അപ്പീൽ പോകാൻ സമയം അനുവദിക്കണമെന്നും അന്വേഷണം തടയണമെന്നും കമ്പനി അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ആ ആവശ്യവും അംഗീകരിക്കാതെ ഇഡിക്ക് റെയ്ഡുമായി മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലുൾപ്പെടെ 12 ഇടങ്ങളിൽ ഇഡി വിപുലമായ റെയ്‌ഡ് നടത്തിയത്. ഡിവിഷൻ ബെഞ്ചിന്റെ പുതിയ വിധി വന്നതോടെ കേസിൽ ഇഡിക്ക് കൂടുതൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാൻ വഴിതുറന്നിരിക്കുകയാണ്.