മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തു. രണ്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഒരു വിമതൻ എൽഡിഎഫിനെ പിന്തുണച്ചു.

തൃശ്ശൂര്‍: മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ് - ബിജെപി സഖ്യം. മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തു. കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ച മിനിമോൾ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് - 10, യുഡിഎഫ് - 8, എൻ ഡി എ - 4, വിമതർ - 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. രണ്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഒരു വിമതൻ എൽഡിഎഫിനെ പിന്തുണച്ചു. ബിജെപിയും മിനിമോളെ പിന്തുണച്ചതോടെ എൽഡിഎഫിനും കോൺ​ഗ്രസിനും വോട്ട് നില 11-11 എന്ന നിലയിലായി. തുടർന്ന് നറുക്കെടുപ്പിലാണ് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

നേരത്തെ മറ്റത്തൂരിൽ പഞ്ചായത്തിൽ ബിജെപിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് കോൺ​ഗ്രസ് നേതൃത്വത്തിന്റെ നിർദേശത്തിനെ തു‌ടർന്ന് സ്ഥാനം രാജിവെച്ചിരുന്നു. 24 അംഗങ്ങളുള്ള മറ്റത്തൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷി എൽഡിഎഫാണ്, 11 സീറ്റ്. പത്ത് സീറ്റാണ് എൽഡിഎഫിനുണ്ടായിരുന്നത്. കോൺഗ്രസിന് എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളും ഉണ്ടായിരുന്നു. രണ്ട് സ്വതന്ത്രരും വിജയിച്ചു. ഇവർ രണ്ട് പേരും കോൺഗ്രസ് വിമതരായിരുന്നു.