"ബലാത്സംഗത്തിന് ഇരയായ സുഹൃത്തിന് നീതികിട്ടിയില്ല"; പൊലീസിനും ജോസഫൈനും എതിരെ ഒളിമ്പ്യൻ മയൂഖ ജോണി
തൃശൂരിൽ വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഒളിമ്പ്യൻ മയൂഖ ജോണി പൊലീസിനെതിരെ ആക്ഷേപം ഉന്നയിച്ചത്
തൃശൂര്‍: സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ കേസിൽ നീതികിട്ടിയില്ലെന്ന ആക്ഷേപവുമായി ഒളിമ്പ്യൻ മയൂഖ ജോണി. പൊലീസും വനിതാ കമ്മീഷനും ഇടപെട്ടാണ് കേസിൽ നീതി നിഷേധിച്ചത്. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ എന്നയാളാണ് പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തത്.
ആ കേസിൽ പ്രതിയെ രക്ഷിക്കുന്നതിനുള്ള നീക്കമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എംസി ജോസഫൈനും കേസിൽ പ്രതിക്ക് വേണ്ടി ഇടപെട്ടിട്ടുണ്ടെന്നാണ് മയൂഖ പറയുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെകൂടി പിന്തുണയോടെ പ്രതി ഇപ്പോഴും രക്ഷപ്പെട്ട് നടക്കുകയാണ്.
പൊലീസിൽ പരാതി കൊടുത്തപ്പോൾ പ്രതി സുഹൃത്തിനെ ഭീഷണിപ്പെടുത്തുന്നു. വിവാഹത്തിന് ശേഷവും ഭീഷണി തുടരുകയാണെന്നും മയൂഖ പറഞ്ഞു. തൃശൂരിൽ വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഒളിമ്പ്യൻ മയൂഖ ജോണി പൊലീസിനും വനിതാകമ്മീഷനും എതിരെ ആക്ഷേപം ഉന്നയിച്ചത്. വനിതാ കമ്മീഷൻ ഇടപെടലിന് തെളിവുണ്ടോ എന്ന് ചോദിച്ചപ്പോൾ ലഭ്യമായ വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്താ സമ്മേളവമെന്നായിരുന്നു മയൂഖ ജോണിയുടെ പ്രതികരണം
2016 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാംല്‍സംഘം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗനചിത്രങ്ങള്‍ എടുക്കുകയും ചെയ്തെന്നാണ് പരാതി. അന്ന് അവിവാഹിതയായതിനാല്‍ പൊലീസില്‍ പരാതി നല്‍കിയില്ല. 2018 ല്‍ പെണ്‍കുട്ടി വിവാഹിതയായ ശേഷവും പ്രതി ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു.
തുര്‍ന്ന് ഭര്‍ത്താവിൻറെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചിലാണ് പരാതി നല്‍കിയത്. ചാലക്കുടി മജിസ്ട്രറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. എന്നാല്‍ പ്രതിയുടെ അറസ്റ്റ് ഇതുവരെ ഉണ്ടായില്ല.പ്രതിയ്ക്കു വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപെടലുണ്ടായി. കേസെടുക്കാതിരിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ ഇടപ്പെട്ടുവെന്ന ഗുരുതരമായ ആരോപണവും മയൂഖ ജോണി ഉന്നയിക്കുന്നു
തുടക്കത്തില്‍ നല്ല പിന്തുണ നല്‍കിയ പൊലീസ് പിന്നീട് ഇരയെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായതെന്നും ആണ് പരാതി. കേസൊതുക്കാൻ തൃശൂര്‍ റൂറല്‍ എസ്പി പുങ്കുഴലി ഉള്‍പ്പെടെ ഇടപ്പെട്ടതായും ആരോപണമുണ്ട്. തെളിവുകൾ പലതും ശേഖരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പോലീസ് അന്വേഷണം തുടരുകയാണെന്നുമാണ് ജി പൂങ്കുഴലി വിശദീകരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കാൻ ബുദ്ധിമുട്ട് ഉണ്ട് എന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഇപ്പോഴുള്ള വിശദീകരണം.
തൃശൂരിലെ ആളൂര്‍ സ്റ്റേഷനിലാണ് കേസ് രജിസ്ട്രര്ർ ചെയ്തത്. 5 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ തെളിവുകള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്ന് തൃശൂർ റൂറല്‍ എസ് പി വ്യക്തമാക്കി.തെളിവുകള്‍ ശേഖരിക്കാനുളള നടപടികള്‍ തുടര്‍ന്നുവരികയാണ്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇര നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona