'മുന്നറിയിപ്പ് നല്‍കിയില്ല'; തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തില്‍ കളക്ടര്‍ക്കെതിരെ മേയര്‍
പ്രതീക്ഷിച്ചതിലും കുടുതൽ മഴ പുലർച്ചെ പെയ്തതിനാലാണ് മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നതെന്നാണ് ജില്ലാഭരണകൂടത്തിന്‍റെ പ്രതികരണം.
തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തില്‍ ജില്ലാഭരണകൂടത്തെ പഴിച്ച് മേയര്‍ കെ ശ്രീകുമാര്‍. അരുവിക്കര ഡാമിലെ ഷട്ടർ തുറന്നത് ആലോചനയില്ലാതയാണെന്നും ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്നും മേയര്‍ കുറ്റപ്പെടുത്തി. കനത്ത മഴയ്ക്ക് പിന്നാലെ തലസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ വെള്ളം കയറിയിരുന്നു. പുലർച്ചെ രണ്ട് മണിക്ക് പെയ്ത് ശക്തമായ മഴയില്‍ അരുവിക്കര ഡാം നിറഞ്ഞതോടെ അഞ്ച് ഷട്ടറുകള്‍ തുറക്കുകയും ചെയ്തത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കി.
പ്രതീക്ഷിച്ചതിലും കുടുതൽ മഴ പുലർച്ചെ പെയ്തതിനാലാണ് മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നതെന്നാണ് ജില്ലാഭരണകൂടം പറയുന്നത്. എന്നാല്‍ ദുരന്തനിവാരണ അതോറിറ്റിയേയും ജില്ലാ ഭരണകൂടത്തെയും അറിയിച്ച ശേഷമാണ് അഞ്ച് ഷട്ടറുകൾ തുറന്നതെന്നാണ് ജല അതോറിറ്റി പറയുന്നത്. രണ്ട് മണിക്കും നാല് മണിക്കുമിടയിൽ ഓരോ ഷട്ടറും നടപടിക്രമം പാലിച്ചാണ് തുറന്നതെന്നാണ് വിശദീകരണം. കൂടാതെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടയിലായത് കിള്ളിയാർ കരകവിഞ്ഞൊഴുകിയത് കൊണ്ടാണെന്നും ഇതും അരുവിക്കര ഡാം തുറന്നതും തമ്മിൽ ബന്ധമില്ലെന്നും ജലഅതോറിറ്റി പറയുന്നു.