സിനിമ തിയേറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി തിരുവനന്തപുരം മേയർ വി വി രാജേഷ്. വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്നും ജനങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സിനിമ തിയേറ്ററുകൾ ആഹാര സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയർ വി വി രാജേഷ്. തീയേറ്ററിനകത്ത് കയറിയാൽ അത്ഭുതലോകത്ത് കയറിയതുപോലെയാണെന്നും ഒരു ചായ വാങ്ങിച്ചു കുടിക്കാൻ ലോണെടുത്ത് പോകേണ്ട അവസ്ഥയാണെന്നും മേയർ പറഞ്ഞു. ഇക്കാര്യത്തിൽ ലീഗൽ മെട്രോളജി വകുപ്പ് ഇടപെടണമെന്നും ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനത്തോട് കോർപറേഷൻ ഭരണസമിതിക്ക് വിയോജിപ്പുണ്ടെന്നും മേയർ വി വി രാജേഷ് പറഞ്ഞു.

പുറത്ത് 30 രൂപയ്ക്ക് കിട്ടുന്ന പോപ്കോണിന് തിയേറ്ററിൽ 300 രൂപ വരെയാണ് ഈടാക്കുന്നത്. പുറത്ത് 10 രൂപയ്ക്ക് കിട്ടുന്ന ചായയ്ക്ക് 200 രൂപയാണ് വില. തീയേറ്ററിനകത്ത് കയറിയാൽ അത്ഭുതലോകത്ത് കയറിയതുപോലെയാണ്. ഒരു ചായ വാങ്ങിച്ചു കുടിക്കാൻ ലോണെടുത്ത് പോകേണ്ട അവസ്ഥയാണ്. പുറത്തുനിന്നുള്ള ആഹാര സാധനങ്ങൾ തിയേറ്ററിൽ കയറ്റാനും സമ്മതിക്കില്ല. ജനാധിപത്യ സംവിധാനത്തിൽ ഒരു സിസ്റ്റത്തിന് ഇങ്ങനെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് മേയർ പറഞ്ഞു.

കൊച്ചുകുട്ടികളുമായി തിയേറ്ററുകളിൽ പോകുമ്പോൾ 1000 രൂപ വരെ ആഹാര സാധനങ്ങൾ വാങ്ങാനായി ചെലവാകുന്നതായി മാതാപിതാക്കൾ പറയുന്നു. ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തും. വിഷയത്തിൽ ലീഗൽ മെട്രോളജി വകുപ്പ് ഇടപെടണം. സാധാരണക്കാരായ ജനങ്ങളെക്കൂടി പരിഗണിച്ചു മാത്രമേ മുമ്പോട്ടു പോകാൻ കഴിയുകയുള്ളൂ. ജനങ്ങളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.

നഗരത്തിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമായി തുടരുന്നതായും മേയർ അറിയിച്ചു. അനധികൃത നിർമ്മാണത്തിനെതിരെയും ശക്തമായ നടപടികൾ നടക്കുന്നുണ്ട്. അനധികൃതമായി നിർമ്മാണങ്ങൾ പൊളിച്ചു മാറ്റാൻ ചിലർ തയ്യാറായിട്ടുണ്ടെന്നും അത് സ്വാഗതാർഹമാണെന്നും മേയർ പറഞ്ഞു. കോർപറേഷൻ്റെ നേതൃത്വത്തിൽ പ്രതിദിനം 30 ഓളം തെരുവുനായ്ക്കളെ പിടികൂടി വന്ധ്യകരണം നടത്തുന്നുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.