ലക്ഷദ്വീപിലെ സാഹചര്യങ്ങൾ ആശങ്കയുളവാക്കുന്നുവെന്ന് സ്പീക്കർ എംബി രാജേഷ്
താൻ കക്ഷി രാഷ്ട്രീയത്തിൽ അഭിപ്രായം പറയില്ലെന്ന് അദ്ദേഹം നിയമസഭയിൽ പ്രതിപക്ഷ നേതാവിനുള്ള മറുപടിയിൽ പറഞ്ഞിരുന്നു
തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാര നടപടികളിൽ ആശങ്ക രേഖപ്പെടുത്തി കേരള നിയമസഭാ സ്പീക്കർ എംബി രാജേഷ്. സ്പീക്കർ സ്ഥാനം ഏറ്റെടുത്തതിന് ശേഷം നിയമസഭയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ലക്ഷദ്വീപിലെ സാഹചര്യങ്ങൾ ആശങ്കയുളവാക്കുന്നതാണ്. താൻ കക്ഷി രാഷ്ട്രീയത്തിൽ അഭിപ്രായം പറയില്ല. പ്രതിപക്ഷ പ്രാധാന്യം എത്രത്തോളമാണെന്ന് പാർലമെന്റ് അനുഭവം കൊണ്ടറിയാം. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നിയമസഭയിൽ ഇടപെടും,' എന്നും അദ്ദേഹം വ്യക്തമാക്കി.
താൻ കക്ഷി രാഷ്ട്രീയത്തിൽ അഭിപ്രായം പറയില്ലെന്ന് അദ്ദേഹം നിയമസഭയിൽ പ്രതിപക്ഷ നേതാവിനുള്ള മറുപടിയിൽ പറഞ്ഞിരുന്നു. പൊതുവായ രാഷ്ട്രീയ വിഷയത്തിൽ പ്രതികരിക്കുമെന്നും വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷദ്വീപ് വിഷയത്തിലെ നിലപാട് സ്പീക്കർ വ്യക്തമാക്കിയിരിക്കുന്നത്. താൻ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് സ്പീക്കറുടെ പ്രതികരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona