കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ എംബിബിഎസ് ഫീസ് നാലര വർഷമായി കുറയ്ക്കാനുള്ള എൻഎംസി ഉത്തരവ് നടപ്പിലാക്കുന്നത് വൈകുന്നു. ഫീസ് റഗുലേറ്ററി കമ്മറ്റി പുനഃസംഘടിപ്പിക്കാത്തതിനാൽ പുതിയ ഫീസ് ഘടന നിശ്ചയിക്കാനായിട്ടില്ല, ഇത് മുതലെടുത്ത് സ്വകാര്യ കോളേജുകൾ അഞ്ച് വർഷത്തെ ഫീസ് ഈടാക്കുന്നത് തുടരുകയാണ്.

കോഴിക്കോട്: സ്വാശ്രയ കോളേജുകളില്‍ എംബിബിഎസിന് നാലര വര്‍ഷത്തെ ഫീസ് മാത്രമേ ഈടാക്കാനാവൂയെന്ന ഉത്തരവ് കേരളത്തില്‍ നടപ്പിലാക്കുന്നത് വൈകുന്നു. സംസ്ഥാനത്തെ ഫീസ് റഗുലേറ്ററി കമ്മറ്റി, പുനസംഘടിപ്പിക്കാത്തത് കാരണം സ്വാശ്രയകോളേജുകളിലേക്കുള്ള പുതിയ ഫീസ് ഘടന നിശ്ചയിക്കാനായിട്ടില്ല. ഫീസുമായി ബന്ധപ്പെട്ട എന്‍എംസി നിര്‍ദേശങ്ങള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും 5 വര്‍ഷ ഫീ ഈടാക്കുന്നത് തുടരുകയാണ്.

എന്‍എംസി ചട്ടപ്രകാരം നാലരവര്‍ഷം അതായത് അമ്പത്തി നാല് മാസമാണ് രാജ്യത്തെ എംബിബിഎസ് പഠന കാലയളവ്. എന്നാല്‍ ഇന്റേണ്‍ഷിപ്പ് സമയം കൂടി ഉള്‍പ്പെടുത്തി അഞ്ചുവര്‍ഷം കണക്കാക്കിയാണ് കേരളത്തിലെ സ്വാശ്രയ കോളേജുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും നിന്നും ഫീസ് ഈടാക്കിക്കൊണ്ടിരുന്നത്. മാനേജ് മെന്റ് ക്വാട്ടയില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും ശരാശരി 9 ലക്ഷം രൂപ വരെയാണ് കോളേജുകള്‍ ഒരു വര്‍ഷം ഫീസിനത്തില്‍ വാങ്ങുന്നത്. വ്യാപക പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അക്കാദമിക് കാലയളവായ നാലര വര്‍ഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്നും മുന്‍ വര്‍ഷങ്ങളില്‍ അധികമായി വാങ്ങിയ ആറു മാസത്തെ ഫീസ് തിരിച്ചു നല്‍കണമെന്നും എന്‍എംസി നിര്‍ദേശം പുറപ്പെടുവിച്ചത്. നാലര വര്‍ഷത്തെ ഫീ മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ് പിന്നാലെ സംസ്ഥാന സര്‍ക്കാറും ഇറക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടും ഫീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. സ്വാശ്രയ കോളേജുകളിലെ ഫീസ് നിര്‍ണ്ണയിക്കുന്ന റഗുലേറ്ററി കമ്മിറ്റി ഇതുവരെ പുനസംഘടിപ്പിച്ചിട്ടില്ല. റഗുലേറ്ററി കമ്മിറ്റി പുനസംഘടിപ്പിച്ച് എന്‍എംസി നിര്‍ദേശപ്രകാരമുള്ള പ്രകാരമുള്ള ഫീസ് നിര്‍ണ്ണയിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു. നിലവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ഭീഷണിപ്പെടുത്തി അഞ്ചു വര്‍ഷത്തെ ഫീസ് ഈടാക്കുന്നെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

അധികമായി ഈടാക്കിയ ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചു നല്‍കണമെന്നുള്ള ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശത്തിനെതിരെ സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ കാര്യമായ നിയമപോരാട്ടം നടത്തുന്നില്ലെന്നും രക്ഷിതാക്കള്‍ക്ക് ആക്ഷേപമുണ്ട്.

YouTube video player